ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം തന്നെ തമിഴകം കാത്തിരിക്കുന്നത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം കൂടി. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാര്‍ വീഴുമോ വാഴുമോയെന്ന് ഇന്നറിയാം.
എക്സിറ്റ്പോള്‍ ഫലങ്ങള്‍ ഭരണകക്ഷിക്ക് നല്‍കിയത് നിരാശയാണ്. 234 നിയമസഭാ മണ്ഡലങ്ങളുള്ള തമിഴ്നാട്ടില്‍ 22 ഇടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ എഐഎഡിഎംകെ മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങിപ്പോകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. നിലവില്‍ സ്പീക്കറുള്‍പ്പെടെ 114 അംഗങ്ങളാണ് എഐഎഡിഎംകെയ്ക്ക് ഉള്ളത്. സര്‍ക്കാരിന് ഭരണം നിലനിര്‍ത്താന്‍ 118 സീറ്റ് വേണം. എക്സിറ്റ്പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമായാല്‍ എടപ്പാടി പളനിസ്വാമിയുടെ സര്‍ക്കാര്‍ വീഴാം.
ഭരണം നിലനിര്‍ത്താന്‍ കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും അണ്ണാഡിഎംകെ വിജയിക്കണം. ഉപതെരഞ്ഞെടുപ്പില്‍ 22ല്‍ 14 സീറ്റും ഡിഎംകെ നേടുമെന്നാണ് പ്രവചനം. എന്നാല്‍, 2016ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ഈ 22 സീറ്റില്‍ 21 എഐഎഡിഎംകെക്ക് ഒപ്പമായിരുന്നു. ഡിഎംകെ ഒരു സീറ്റിലേക്ക് ഒതുങ്ങി. എന്നാലിത്തവണ എഡിഎംകെ, ഡിഎംകെ, ടി.ടി.വി. ദിനകരന്റെ എഎംഎംകെ പാര്‍ട്ടികളുടെ ത്രികോണ മത്സരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: