ന്യൂദല്‍ഹി: ഒരു കൂരയ്ക്കു താഴെ രണ്ടു സഹോദരന്മാര് താമസിക്കുമ്പോള്‍ അവര്‍ തമ്മില്‍ സ്വാഭാവികമായി സംഭവിക്കാന്‍ സാധ്യതയുള്ള ചില അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് ഇന്ത്യക്കു ചൈനയ്ക്കും ഇടയിലുള്ളതെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ ഴവോഹുയി.
അതിര്‍ത്തി സംബന്ധിച്ച തര്‍ക്കമുള്‍പ്പെടെ എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാനുള്ള ധാരണയില്‍ ഇരു രാജ്യങ്ങളും എത്തിയതാണ്. മികച്ച, കരുത്തുള്ള ബന്ധം ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണ്. സഹോദരന്മാര്ക്കിടയില് അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികം. സഹോദരതുല്യമായ ബന്ധമാണ് ഇന്ത്യക്കും ചൈനയ്ക്കമിടയിലുള്ളത്. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും ഇരു രാജ്യങ്ങള്‍ക്കും എളുപ്പത്തില്‍ കഴിയും, ചൈനീസ് എംബസിയില്‍ സംഘടിപ്പിച്ച സെമിനാറിനോട് അനുബന്ധിച്ച് സംസാരിക്കവെ ലുവോ പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് ദോക്ലാമില്‍ ഇരു രാജ്യങ്ങളുടേയും സൈന്യങ്ങള്‍ മുഖാമുഖം നിന്നപ്പോള്‍ പ്രശ്നപരിഹാരത്തിന് ലുവോ നിര്‍ണായക പങ്കു വഹിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ എഴുപതാം വാര്‍ഷികമാണ് അടുത്ത വര്‍ഷമെന്ന് ചൈനീസ് സ്ഥാനപതി ഓര്‍മിപ്പിച്ചു. ദോക്ലാമില്‍ സംഭവിച്ചതിനെ അവഗണിച്ചുകൊണ്ടല്ല മുന്നോട്ടു പോകുന്നതെന്ന് ലുവോ ഓര്‍മിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ ഏറെ അടുപ്പത്തോടെ മുന്നോട്ടു പോകുന്നത് ശുഭസൂചനയാണെന്നും ലുവോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: