ന്യൂദല്‍ഹി: വോട്ടിങ് യന്ത്രത്തിന്റെ പേരില്‍ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം കോണ്‍ഗ്രസ് മുള്‍മുനയിലാക്കുന്നു. ഏറ്റവും ഒടുവില്‍ അവര്‍ സുപ്രീംകോടതിയെയാണ് വിവാദക്കെണിയില്പ്പെടുത്തിയത്.
വിവിപാറ്റുകള്‍ എണ്ണുന്നതിലെ പ്രതിപക്ഷ ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കാളിയാണോയെന്ന് കോണ്‍ഗ്രസ് നേതാവും സ്ഥാനാര്‍ഥിയുമായ ഉദിത് രാജ് ചോദിച്ചു. വിവിപാറ്റ് രസീതുകള്‍ എണ്ണേണ്ടെന്ന് സുപ്രീംകോടതി ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? അവരും അട്ടിമറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? ഉദിത് രാജ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 22 പ്രതിപക്ഷ കക്ഷി നേതാക്കള്‍ വിവിപാറ്റുകള്‍ മുഴുവന്‍ എണ്ണണെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉദിത്രാജിന്റെ രാജ്യത്തെ പരമോന്നത നീതിപീഠത്തെ അവഹേളിക്കുന്ന പ്രതികരണം.
താന്‍ ആരോപണം ഉന്നയിക്കുകയല്ല, ആശങ്ക രേഖപ്പെടുത്തു മാത്രമാണെന്നാണ് ഉദിത് രാജിന്റെ വാദം. ഫലം രണ്ടു ദിവസം കൂടി വൈകുമെന്നു മാത്രമേയുള്ളുവെന്നും ഉദിത് രാജ് പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അതിന്റെ പ്രതിച്ഛായയും വിശാസ്യതയും സല്‍പ്പേരും പോലും നശിപ്പിക്കുന്ന തരത്തിലായിരുന്നു ആരോപണങ്ങള്‍. അതിനു പിന്നാലെയാണ് സുപ്രീംകോടതിയെയും പ്രതിക്കൂട്ടിലാക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന തരത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ പെരുമാറ്റം.
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയപ്പോഴും പിന്നീട് മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയം നേടിയപ്പോഴും ആരും വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചില്ല. ഇപ്പോള്‍ മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് എക്സിറ്റ് പോളുകള്‍ വന്നതോടെയാണ് പ്രതിപക്ഷം ഒന്നടങ്കം കമ്മീഷനും വോട്ടിങ് യന്ത്രങ്ങള്ക്കുമെതിരെ തിരിഞ്ഞതെന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: