പ്രമുഖരുടെ പകിട്ടില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇത്തവണ ലോകകപ്പിനെത്തുന്നത്. കിരീട പ്രതീക്ഷയില്‍ സാധ്യത കല്പ്പിക്കപെടാത്ത ടീം. വമ്പന്‍ പേരുമായി ലോകകപ്പിനെത്തിയപ്പോഴെല്ലാം അവര്‍ തകര്‍ന്നടിഞ്ഞു. ഇത്തവണ പ്രതീക്ഷയുടെ ഭാരം ഇല്ലാതെയെത്തുന്ന പ്രോട്ടീസുകള്‍ അത്ഭുത നേട്ടമാകും ഇംഗ്ലണ്ടില്‍ ലക്ഷ്യമിടുക.
കഴിഞ്ഞ ലോകകപ്പ് കളിച്ച പലരും ഇന്ന് അവരുടെകൂടയില്ല. എ.ബി. ഡിവില്ലിയേഴ്സ്, മോര്‍ണി മോര്‍ക്കല്‍, വെയ്ന്‍ പാര്‍ണല്‍, വെര്‍നോണ്‍ ഫിലാണ്ടര്‍ എന്നിവരെല്ലാം കളം വിട്ടു. നായകന് ഫാഫ് ഡു പ്ലെസിസ്, ഹാഷിം ആംല, ജെ.പി. ഡുമിനി, ഇംമ്രാന്‍ താഹിര്‍, ഡെയ്ല്‍ സ്റ്റെയ്ന് എന്നിവര്‍ക്ക് അവസാന ലോകകപ്പാകും ഇംഗ്ലണ്ടിലേത്. ഡുമിനിയും താഹിറും വിരമിക്കല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇന്ത്യയെപ്പോലെ ദക്ഷിണാഫ്രിക്കയും ഐപിഎല്ലില്‍ ഉടനീളം ഭാഗമായതിനാല്‍ ലോകകപ്പില്‍ വലിയ തയാറെടുപ്പുകള്‍ നടത്താനായിട്ടില്ല. ഡു പ്ലെസിസ്, ഡികോക്ക്, താഹിര്‍ എന്നിവര്‍ ഫൈനല്‍ വരെ കളിച്ചു. സ്വന്തം നാട്ടില്‍ ശ്രീലങ്കക്കെതിരെ നേടിയ പരമ്പരവിജയമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരി. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്നവര്‍ ഏറെയുണ്ട് ദക്ഷിണാഫ്രിക്കന്‍ നിരയില്‍. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് മുതല്‍ ഡെയ്ല്‍ സ്റ്റെയ്ന് വരെ കളത്തില്‍ അത്ഭുതം കാട്ടാന്‍ കെല്‍പ്പുള്ളവര്‍. ബൗളിങ്ങിലാണ് ഇത്തവണ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. യുവതാരം കഗിസോ റബഡയുടെ ഫോം അവര്‍ക്ക് പ്രതീക്ഷ നല്കുന്നു. ഏകദിന റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരനായ റബഡ 66 മത്സരങ്ങളില്‍നിന്ന് 106 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. റബഡക്കൊപ്പം സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്, ആന്‍ഡില്‍ ഫെഹ്ലുക്കുവായോ, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ച്ചെ എന്നിവര്‍ പേസ് നിരയില്‍ അണിനിരക്കും.
തകര്‍പ്പന്‍ ഫോമിലുള്ള ലെഗ് സ്പിന്നര്‍ ഇംമ്രാന്‍ താഹിറിനാണ് സ്പിന്‍ വിഭാഗത്തിന്റെ ചുമതല. ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനായ താഹിര്‍ 98 ഏകദിന മത്സരങ്ങളില്‍നിന്ന് 162 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. ക്രിസ് മോറിസ്, ജെ.പി. ഡുമിനി എന്നിവര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവര്‍. ടീമിലേക്ക് തിരിച്ചെത്തിയ ഹാഷിം ആംല വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഡികോക്കിനൊപ്പം ഓപ്പണറായേക്കും.
ഡുമിനി, ഡേവിഡ് മില്ലര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ക്കൊപ്പം നായകന് ഫാഫ് ഡുപ്ലെസിസ് മധ്യനിരയില്‍ ബാറ്റുവീശും. ഡികോക്ക്, ഡുപ്ലെസിസ് എന്നിവരുടെ ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇരുവരുടെയും പ്രകടനം നിര്‍ണായകമായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ ടീം: ഫെഫ് ഡുപ്ലെസിസ് (നായകന്), ഹാഷിം അംല, ക്വിന്റണ്‍ ഡികോക്ക്, ജെ.പി. ഡുമിനി, ഇമ്രാന് താഹിര്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ലുങ്കി നിഗിഡി, ആന്‍ഡിലെ ഫെഹ്ലുക്കുവായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബഡ, തബ്രെയ്സ് ഷംസി, ഡെയ്ല്‍ സ്റ്റെയ്ന്, റാസി വാന്‍ ഡര് ഡൂസന്‍, ആന്റിച്ച് നോര്‍ച്ചെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: