പത്തനാപുരം: അമ്പനാര്‍ വനമേഖലയില്‍ കാട്ടാന ചരിഞ്ഞത് കുടിവെള്ളം കിട്ടാതെയുള്ള നിര്‍ജ്ജലീകരണത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പുനലൂര്‍ വനം ഡിവിഷന്റെ പരിധിയിലുള്ള പത്തനാപുരം റേഞ്ചിലെ അമ്പനാര്‍ കരീത്തോട് ഭാഗത്താണ് കാട്ടാന ചരിഞ്ഞത്.
ഒരു മാസം മുമ്പാണ് എട്ടു വയസുള്ള കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി മടങ്ങിയവരാണ് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചത്. സര്‍ക്കാര്‍ വെറ്ററിനറി സര്ജന് ഡോ.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. പുനലൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്ന സമയത്താണ് കാട്ടാന ചരിഞ്ഞത്. ഈ സമയങ്ങളില്‍ കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങി നാശം വരുത്തുന്നത് വ്യാപകമായിരുന്നു.
മൃഗങ്ങള്‍ക്ക് കുടിവെള്ളത്തിന് വനത്തിനുള്ളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ കുളങ്ങള്‍ നിര്‍മ്മിച്ചെന്ന് വനംവകുപ്പ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി. ദിലീഫ് പറഞ്ഞു. അമ്പനാര്‍ വനത്തില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ കാട്ടുമൃഗങ്ങളുടെ സഞ്ചാരപാതകളിലാണ് മൂന്ന് വലിയ കുളങ്ങള്‍ നിര്‍മ്മിച്ചത്. പത്തു മീറ്റര്‍ ചതുരാകൃതിയില്‍ മൂന്ന് മീറ്റര്‍ ആഴമുള്ളതാണ് കുളങ്ങള്‍. ഇവിടെ പതിവായി കാട്ടുമൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ എത്താറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വനത്തിനുള്ളില്‍ കുളങ്ങള്‍ നിര്‍മ്മിച്ച ശേഷം ജനവാസ മേഖലയിലെ വന്യമൃഗശല്യം കുറയ്ക്കാനായെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: