ന്യൂദൽഹി: ദേശിയതലത്തിൽ ബിജെപിയുടെ സമ്പൂർണ ആധിപത്യം. പല സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരുന്ന കാഴ്ചയാണ് കാണുന്നത്. മധ്യപ്രദേശിലെ 28 സീറ്റുകളിലും ബിജെപി മുന്നിട്ട് നിൽക്കുകയാണ്. രാജസ്ഥാനിൽ 25 സീറ്റിൽ 24 എണ്ണത്തിലും ബിജെപി മുന്നിലാണ്.
മഹാരാഷ്ട്രയിൽ അത്ഭുതകരമായ മുന്നേറ്റമാണ് ബിജെപി-ശിവസേന സഖ്യം നടത്തുന്നത്. 22 സീറ്റുകളിൽ ബിജെപിയും 18 സീറ്റുകളിൽ ശിവസേനയും മുന്നേറുകയാണ്. എൻസിപി-കോൺഗ്രസ് സഖ്യത്തിന് വെറും ആറ് സീറ്റുകളിൽ മാത്രമേ മുന്നേറാൻ സാധിച്ചിട്ടുള്ളൂ. ഉത്തർപ്രദേശിൽ 55 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. മഹാസഖ്യത്തിന് 14 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. കഴിഞ്ഞതവണ വലിയ വിജയം നേടിയ ഛത്തീസ്ഗഡിൽ ഇക്കുറി കോൺഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാനായിട്ടില്ല. ഇവിടെ എട്ട് സീറ്റുകളിൽ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ബീഹാർ ബിജെപി തൂത്തുവാരുന്ന നിലയിലാണ്. കർണാടകയിൽ 24 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. വെറും നാല് സീറ്റുകളിലാണ് കോൺഗ്രസ്-ജനതാദൾ സഖ്യം മുന്നിട്ട് നിൽക്കുന്നത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തും. 427 സീറ്റുകളിലെ ലീഡ് നിലയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. 240 സീറ്റുകൾ ബിജെപി നേടിക്കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് വെറും 32 സീറ്റുകൾ മാത്രം അകലെയാണ് ബിജെപി.
തമിഴ്നാട്ടിലെയും കേരളത്തിലെയും സീറ്റുകളുടെ ബലത്തിലാണ് കോൺഗ്രസ് നിൽക്കുന്നത്. മറ്റെല്ലാ സ്ഥലങ്ങളിലും കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞ തവണ 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചതുപോലെ ബംഗാളിൽ ബിജെപി അതിശക്തമായി മുന്നേറുകയാണ്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്. ഗാന്ധി നഗറില്‍ അമിത് ഷായും വോട്ടണ്ണലിന്റെ തുടക്കം മുതലേ ലീഡ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: