അമരാവതി: ലോക് സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടന്ന ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് ശക്തമായ മുന്നേറ്റം. 175 അംഗ നിയമസഭയിൽ 150 സീറ്റുകൾ വരെ നേടി ജഗൻ റെഡ്ഡിയാണ് അധികാരത്തിലേക്ക് വരികയാണ്. ഇതോടൊപ്പം 25 ലോക് സഭാ സീറ്റുകളിൽ 24 എണ്ണവും ജഗൻ റെഡ്ഡി നേടും എന്ന കാര്യം ഉറപ്പാണ്.
നരേന്ദ്രമോദിയെ ശക്തമായി എതിർത്ത നേതാവായിരുന്നു ചന്ദ്രബാബുനായിഡു. ബിജെപിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തിനായി കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികളുമായി ദേശീയ തലത്തിൽ സഖ്യം സ്ഥാപിക്കുക എന്ന ലക്ഷ്യമായിരുന്നു നായിഡുവിന് ഉണ്ടായിരുന്നത്. എൻഡിഎ സർക്കാരിൽ ഘടകകക്ഷിയായിരുന്ന ടിഡിപി 2018 മാർച്ചിലാണ് പിന്തുണ പിൻവലിച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം അംഗീകരിക്കാൻ തയാറാകാതെ വന്നതോടെയാണ് എൻഡിഎ വിട്ടത്. കോൺഗ്രസും ടിഡിപിയും ഒറ്റയ്ക് മത്സരിക്കുകയും ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തിൽ ഒന്നിക്കാമെന്നായിരുന്നു ധാരണ.
ആന്ധ്രയിലെ കർഷകരോഷമായിരുന്നു തെരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്ഡി ആയുധമാക്കിയത്. സംസ്ഥാനത്ത് ഭരണം ഉറപ്പിച്ചിരുന്ന ജഗൻ ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിൽ പുതിയ വീടും ഓഫീസും നിർമ്മിച്ചിരുന്നു. തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിനാണ് മുൻ തൂക്കം. മറ്റ് ഹിന്ദി ഹൃദയഭൂമിയിലെല്ലാം ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഉത്തർപ്രദേശിൽ മഹാസഖ്യം ഉണ്ടായിട്ടും ബിജെപി അതിനെ മറികടക്കുന്ന കാഴ്ചയാണ് കാണുന്നത്. 57 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. മധ്യപ്രദേശിലെ 29 സീറ്റിൽ 28ലും ബിജെപി വിജയിക്കുന്ന സൂചനകളാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: