മുംബൈ: പ്രതിപക്ഷം കനത്ത തോല്‍വി പ്രവചിച്ച മഹാരാഷ്ട്രയില്‍ വെന്നിക്കൊടി പാറിച്ച് എന്‍ഡിഎ സഖ്യം. ആകെയുള്ള 48 സീറ്റില്‍ 41 സീറ്റും സ്വന്തമാക്കിയാണ് ബിജെപി നയിക്കുന്ന സഖ്യം എതിരാളികളെ നിഷ്പ്രഭരാക്കിയത്. യുപിഎയ്ക്ക് ആറ് സീറ്റ് മാത്രമാണ് ലഭിച്ചത്.
രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമായ മഹാരാഷ്ട്രയില്‍നിന്ന് 2014-ല്‍ എന്‍ഡിഎ സഖ്യം സീറ്റുകള്‍ തൂത്തുവാരിയിരുന്നു. അതിന്റെ തനിയാവര്‍ത്തനമാണ് ഇക്കുറിയും ഉണ്ടായിരിക്കുന്നത്. ബിജെപി 25, ശിവസേന 23, കോണ്‍ഗ്രസ്സ് 25, എന്‍സിപി 19 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ തവണ നേടിയ സീറ്റ് എന്‍ഡിഎയ്ക്ക് നേടാനാവില്ലെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷം. ബിജെപി-ശിവസേന സഖ്യത്തിലുണ്ടായ വിള്ളലും, കര്‍ഷകസമരവുമൊക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചിരിക്കുകയാണെന്ന് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ ബിജെപിയിലും നരേന്ദ്ര മോദിയിലുമുള്ള വിശ്വാസം മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കളെല്ലാം കനത്ത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്, ഗോപിനാഥ് മുണ്ടെയുടെ മകളും കേന്ദ്രമന്ത്രിയുമായ പ്രീതം മുണ്ടെ എന്നിവര്‍ വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. മുരളി ദിയോറ, ഊര്‍മിള മതോങ്കര്‍, പ്രിയ ദത്ത് തുടങ്ങിയവര്‍ പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: