ആലപ്പുഴ: കഴിഞ്ഞ മൂന്നു വര്‍ഷം ഇടതുപക്ഷവും പിണറായി സര്‍ക്കാരും വിതച്ചതിന്റെ ഫലമാണ് തെരഞ്ഞെടുപ്പില്‍ കൊയ്തത്. ബിജെപി കരുത്തു കാട്ടുമെന്ന് വ്യക്തമായ ഘട്ടത്തില്‍ ചെറുക്കാന്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വേര്‍തിരിവ് ശക്തമാക്കി, കേരളത്തെ പല തട്ടുകളായ വിഭജിക്കുക എന്ന അപകടകരമായ നയമാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം സ്വീകരിച്ചത്. ഭൂരിപക്ഷ മതവിഭാഗത്തെ സവര്‍ണനെന്നും, അവര്‍ണനെന്നും ചേരിതിരിവുണ്ടാക്കി മുതലെടുക്കാനും ശ്രമിച്ചു. ഇതിന്റെ ഭാഗമായിരുന്നു നവോത്ഥാന മതിലും, നവോത്ഥാന സംരക്ഷണ സമിതിയും.
മോദി സര്‍ക്കാരിനും, സംഘപരിവാറിനും എതിരെ കുപ്രചാരണം അഴിച്ചുവിട്ട് ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും പരമാവധി ശ്രമിച്ചു. ഒടുവില്‍ ഇതിന്റെയെല്ലാം നേട്ടം കൊയ്തതാകട്ടെ യുഡിഎഫും, കോണ്‍ഗ്രസും. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് വിശ്വാസികളും ശക്തമായ മറുപടി നല്കി. അഭിമന്യു കൊലക്കേസ് പ്രതികളെ പോലും സംരക്ഷിച്ച് മതതീവ്രവാദ പ്രസ്ഥാനങ്ങളെ കൂടെ കൂട്ടാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവരെല്ലാം യുഡിഎഫിനൊപ്പം നിലനിന്നു.
വെല്‍ഫയര്‍പാര്‍ട്ടിയും, എസ്ഡിപിഐയും, മതതീവ്രവാദികളും യുഡിഎഫിനെ പസ്യമായി പിന്തുണച്ചു. മുസ്ലീം ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി പിന്തുണ ഉറപ്പിച്ചതിന്റെ അവിശുദ്ധ ഇടപാടുകളും പുറത്തുവരാനുണ്ട്. വിദ്വേഷവും പകയും ആളിക്കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് എക്കാലവും ജയിക്കാമെന്ന വിശ്വാസമായിരുന്നു ഇടതുപക്ഷത്തിന്റേത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ സമ്മാനിച്ചത് കൊലപാതകങ്ങളും, പോലീസ് രാജും, അഴിമതിയും, സ്വജനപക്ഷപാതവും മാത്രമായിരുന്നു. ഒടുവില്‍ സ്വന്തം ജനതയെ പ്രളയത്തില്‍ മുക്കിക്കൊല്ലുകയും ചെയ്ത സാഡിസ്റ്റ് ഭരണകൂടമാണ് പിണറായിയുടേത്.
കേരളസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതികളെല്ലാം പേരുമാറ്റി നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായിരുന്നു. കൊന്നും, അക്രമിച്ചും, ഭീഷണിമുഴക്കിയും ഒരു ജനതയെ എക്കാലവും കാല്ച്ചുവട്ടില് നിലനിര്‍ത്താം എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രത്തിനും പ്രസ്ഥാനത്തിനും അവസാനം നേരിടുന്ന തിരിച്ചടിയാണ് സിപിഎമ്മും ഇടതുപക്ഷവും ഇന്ന് നേരിടുന്നത്.
ദയനീയ പരാജയത്തിലും ബിജെപിയെ ചാരി രക്ഷപ്പെടാനാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ശ്രമിക്കുന്നത്. ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചാല്‍ തങ്ങള്‍ക്ക് മുന്നേറ്റമുണ്ടാകും എന്നതായിരുന്നു കോടിയേരി തിയറി. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കോടിയേരി ബിജെപിയുടെ വോട്ട് ശതമാനവും ഇടതുമുന്നേറ്റവും തമ്മില്‍ ബന്ധമുണ്ടെന്ന് സമര്‍ത്ഥിച്ചത്. ‘2004ല്‍ ഞങ്ങള്‍ക്ക് 18 സീറ്റ് കിട്ടിയപ്പോള്‍ ബിജെപി 12% വരെ വോട്ട് പിടിച്ചിരുന്നു. കേന്ദ്രത്തില്‍ വീണ്ടും ബിജെപി വരണമെന്നാഗ്രഹിച്ച ബിജെപിക്കാര്‍ അവര്‍ക്കുതന്നെ വോട്ട് ചെയ്തു. 2009ല്‍ ബിജെപിയുടെ വോട്ട് ആറു ശതമാനത്തിലേക്കു താഴ്ന്നപ്പോള്‍ എല്‍ഡിഎഫ് നാലു സീറ്റിലേക്കു ചുരുങ്ങി. 2014ല്‍ ബിജെപി വോട്ട് 11 ശതമാനമായപ്പോള്‍ ഇടതുമുന്നണി എട്ടു സീറ്റ് നേടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടിയപ്പോഴും ഇടതിനു നേട്ടമുണ്ടായി.’ ഇതായിരുന്നു കോടിയേരിയുടെ അവകാശവാദം.
ഇത്തവണ ബിജെപിക്ക് വോട്ട് ഗണ്യമായി വര്‍ദ്ധിച്ചു, ഇടതുപക്ഷം നിലംപരിശാകുകയും ചെയ്തു. അപ്പോള്‍ ഒരു കാര്യം വ്യക്തം. പരമ്പരാഗത ഇടതുവോട്ടുകളാണ് ഇത്തവണ ബിജെപിയിലേക്ക് എത്തിയത്. പ്രീണിപ്പിച്ച് നേടിയെടുക്കാന്‍ ശ്രമിച്ച ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫ് കൊണ്ടു പോകുകയും ചെയ്തു. കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു, ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല. ഇടതുപക്ഷം കുഴിച്ച കുഴിയില്‍ അവര്‍ തന്നെ വീണു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: