ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തെ തീര്ത്ഥാടനയാത്രയോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപമിച്ചത്. ആ തീര്‍ഥാടനം അങ്ങേയറ്റം സഫലമായതിന്റെ ആഹ്ലാദത്തിലാണ് മോദിയുടെ ആരാധകര്‍.
ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രചാരണ പരിപാടികളായിരുന്നു ഇക്കുറി. ജനങ്ങള്‍ ക്രിയാത്മകമായി പ്രതികരിച്ചെന്നും ആരെയും തോല്‍പ്പിക്കാനല്ല പ്രചാരണമെന്നും അത് തനിക്ക് തീര്‍ത്ഥാടനം പോലെയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാരാണസിയില്‍ അടക്കം നാല് റോഡ് ഷോകള്‍ മോദി നടത്തി. ഒന്നരക്കോടി ജനങ്ങളെ കണ്ടു. രാജ്യമെങ്ങും 1.05 ലക്ഷം കിലോമീറ്റര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹം യാത്ര ചെയ്തു. 18 ഡിഗ്രി മാത്രം ചൂടുള്ള അരുണാചല്‍ പ്രദേശിലും 46 ഡിഗ്രി ചൂടില്‍ ഇറ്റാര്‍സിയിലും മോദി ജനസഭകളില്‍ ലക്ഷങ്ങളോട് സംവദിച്ചു.
ജനസഭകളോടൊപ്പം പതിനായിരത്തോളം ബിജെപി നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി. ദിവ്യാംഗരടക്കം കേന്ദ്രസര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭിച്ച ഏഴായിരത്തോളം പേരുമായും മോദി ജനസഭകള്ക്കിടെ ചര്‍ച്ച നടത്തി. ഒരു ദിവസം അഞ്ചിലധികം ജനസഭകളില്‍ വരെ മോദി പങ്കെടുത്തു. നാലായിരം കിലോമീറ്ററിലധികം സഞ്ചരിച്ച മൂന്നു ദിവസങ്ങളുണ്ടായിരുന്നു. തളരാതെ നടത്തിയ ഈ യാത്രകള്‍ ഒടുവില്‍ ലക്ഷ്യം കണ്ടു.
ദേശീയധ്യക്ഷന്‍ അമിത് ഷായും രാപകലില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. ഫെബ്രുവരി മുതല്‍ അദ്ദേഹം സഞ്ചരിച്ചത് 1.58 ലക്ഷം കിലോമീറ്ററുകളാണ്. 312 ജനസഭകള്‍ അമിത് ഷാ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തി. ഇതില്‍ 161 എണ്ണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാണ്. കേരളത്തിലും ബംഗാളിലുമടക്കം പതിനെട്ട് റോഡ് ഷോകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 135 ജനസഭകളില്‍ പങ്കെടുത്തു. ബിജെപി മുഖ്യമന്ത്രിമാരെല്ലാം നൂറിലേറെ ജനസഭകളുടെ ഭാഗമായി. ബിജെപിയുടെ ദേശീയ നേതാക്കള്‍ പങ്കെടുത്ത പന്ത്രണ്ടായിരം ജനസഭകളാണ് രാജ്യത്ത് കഴിഞ്ഞ മൂന്നുമാസം കൊണ്ട് നടന്നത്. 3,800 അസംബ്ലി മണ്ഡലങ്ങളില്‍ നാലിലേറെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ബിജെപി നടത്തി.
മോദി സര്‍ക്കാരിന്റെ ഭരണ മികവാണ് വന്‍ ഭൂരിപക്ഷത്തിലേക്ക് വീണ്ടും ഭരണം കൈപ്പിടിയിലൊതുക്കാന്‍ സഹായിച്ചത്. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളറിഞ്ഞ് വിപ്ലവകരമായ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് ഈ ഭരണ നേട്ടവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: