ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു അത്… വിവാദങ്ങള്‍ക്കും പ്രകടനപരതയ്ക്കും ചെവികൊടുക്കാതെ ജനക്ഷേമം മാത്രം മുന്നില്‍ക്കണ്ട് നടത്തിയ അഞ്ചു വര്‍ഷത്തെ തേരോട്ടം. അതിന്റെ ഫലം നരേന്ദ്ര മോദിക്കും എന്‍ഡിഎയ്ക്കും ജനങ്ങള്‍ നല്കി. വീണ്ടും വ്യക്തമായ ഭൂരിപക്ഷം.
റഫാലും ആള്ക്കൂട്ടക്കൊലയുമടക്കം വിവാദങ്ങളുടെ മേമ്പൊടിയില്‍ മോദിയെയും എന്‍ഡിഎയും തളയ്ക്കാമെന്ന കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും നീക്കം വോട്ടര്‍മാര്‍ക്കു മുന്നില്‍ പാളി. വിവാദങ്ങളല്ല, ജനപക്ഷ നടപടികളാണ് തങ്ങള്‍ക്ക് പഥ്യമെന്ന് അവര്‍ ആവര്‍ത്തിച്ചു. എങ്ങനെയും മോദിയെ താഴെയിറക്കുകയെന്ന ചിന്തയില്‍ ജനങ്ങളെ മറന്ന പ്രതിപക്ഷത്തിനുള്ള തിരിച്ചടി പോളിങ് ബൂത്തില്‍ അവര്‍ നല്കി.
വാക്കുകള്‍ കൊണ്ട് അമ്മാനമാടുകയായിരുന്നില്ല, മോദി. സാധാരണക്കാര്‍ക്കായി നിരവധി പദ്ധതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കിയത്. ഗ്രാമീണ സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന് നല്കുന്ന പദ്ധതിയാണ് ഇതിലേറെ ശ്രദ്ധേയം. ഗ്രാമീണ ജനതയുടെ മനസ് കണ്ടറിഞ്ഞ് തനി ഗ്രാമീണനായി അവിടെ മോദി. കര്‍ഷകര്‍ക്ക് വര്‍ഷം 7,000 രൂപ അവരുടെ അക്കൗണ്ടില്‍ നല്കുന്ന പദ്ധതി കര്‍ഷകര്‍ക്കും മോദിയെയും എന്‍ഡിഎയെയും പ്രിയങ്കരമാക്കി.
രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയൊരുക്കുന്ന ആയുഷ്മാന്‍ ഭാരത്, കുറഞ്ഞവിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന ജന്‍ഔഷധി തുടങ്ങിയവ ജനങ്ങള്‍ക്ക് ആശ്വാസമേകി. സബ്സിഡിത്തുക ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയതോടെ അത് കൃത്യമായ കൈകളില്‍ എത്തുന്നുവെന്ന് ഉറപ്പിക്കാനും മോദി സര്‍ക്കാരിനായി. അസംഘടിത മേഖലയെ ലക്ഷ്യമിട്ടുള്ള അടല്‍ പെന്ഷന് യോജന വാര്‍ധക്യത്തിലെ സാമ്പത്തിക അവശതയ്ക്കൊരു പരിഹാരമായി.
പതിനെട്ട് മുതല്‍ 70 വയസ് വരെയുള്ളവര്‍ക്കുള്ള പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, 18നും 50 വയസിനുമിടയിലുള്ളവര്‍ക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടെടുത്താല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന, അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയുണ്ടാകുന്ന കാര്‍ഷിക നഷ്ടത്തിനുള്ള സഹായം കൃഷി ആംദാനി ബീമ യോജന, രാജ്യത്തെ ഗ്രാമങ്ങളില്‍ ജലസേചനമെത്തിക്കുന്ന പ്രധാനമന്ത്രി ഗ്രാമ സിന്‍ചായി യോജന, ഗ്രാമീണ ജനതയ്ക്ക് ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുന്ന ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാനുള്ള സുകന്യ സമൃദ്ധി യോജന… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികള്‍ മോദിയെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി.
ലോകത്തെ ഏറ്റവും വലിയ ശുചീകരണ പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനിലൂടെ ഇന്ത്യന്‍ ജനതയില്‍ ശുചീകരണ ബോധം വളര്‍ത്താനും മോദിക്കായി. എല്ലാ വീടുകളിലും കക്കൂസുകളെന്ന പദ്ധതി ഉത്തരേന്ത്യന്‍ ഗ്രാമീണ സ്ത്രീകളെ എന്‍ഡിഎയുടെ ഭാഗമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: