ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് ആരംഭിക്കും. രണ്ട് സന്നാഹ മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ അരങ്ങേറുക. ബ്രിസ്റ്റോളില്‍ പാകിസ്ഥാന് അഫ്ഗാനിസ്ഥാനെയും കാര്‍ഡിഫില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക ദക്ഷിണാഫ്രിക്കയേയും എതിരിടും. മത്സരങ്ങള്‍ വൈകിട്ട് മൂന്നിന് ആരംഭിക്കും.
ലോകകപ്പില്‍ മത്സരിക്കുന്ന പത്ത് ടീമുകളും രണ്ട് സന്നാഹ മത്സരങ്ങള്‍ വീതം കളിക്കും. 28 ന് സന്നാഹ മത്സരങ്ങള്‍ സമാപിക്കും. മുപ്പതിന് ലോകകപ്പ് പൂരം കൊടിയേറും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.
കിരീട പ്രതീക്ഷയുമായി കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെ നടക്കും. സതാംപ്ടണില്‍ അവര്‍ ന്യൂസിലന്‍ഡിനെ നേരിടും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം 28 ന് കാര്‍ഡിഫില്‍ നടക്കും. ബംഗ്ലാദേശാണ് എ്തിരാളികള്.
ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ലോകകപ്പില്‍ മത്സരിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിനാണ് ഒന്നാം റാങ്ക്. ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ട് ടീമുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും. നിലവിലെ ചാമ്പ്യന്മാരായ ഓസ്്ട്രേലിയയ്ക്കും നേരിയ സാധ്യതയുണ്ട്.
ഏകദിനങ്ങളിലെ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായ വിരാട് കോഹ്ലിയാണ് ഇന്ത്യയെ ലോകകപ്പില്‍ നയിക്കുന്നത്. ഇംഗ്ലണ്ടില്‍ കിരീട വിജയത്തിന് ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമാകും. ഏകദിനത്തിലെ ലോക ഒന്നാം നമ്പറായ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നത്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് മറ്റ് പേസര്‍മാര്‍. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലുമാണ് സ്പിന്‍ ശക്തികള്‍.അവസരത്തിനൊത്ത പ്രകടനം കാഴ്ചവെച്ചാല്‍ കോഹ്ലി കൂട്ടത്തിന് കപ്പുമായി മടങ്ങാം.
സന്നാഹ മത്സരങ്ങള്‍
ഇന്ന് പാക്കിസ്ഥാന്- അഫ്ഗാനിസ്ഥാന് (ബ്രിസ്റ്റോള്‍), ശ്രീലങ്ക- ദക്ഷിണാഫ്രിക്ക (കാര്‍ഡിഫ്). 25: ഇംഗ്ലണ്ട് – ഓസ്ട്രേലിയ (സതാംപ്റ്റണ്), ഇന്ത്യ- ന്യൂസിലന്‍ഡ് (കെന്നിങ്ങ്ടണ്‍ ഓവല്‍), 26: ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് (ബ്രിസ്റ്റോള്‍), പാക്കിസ്ഥാന് – ബംഗ്ലാദേശ് (കാര്‍ഡിഫ്), 27: ഇംഗ്ലണ്ട് – അഫ്ഗാനിസ്ഥാന് (കെന്നിങ്ങ്ടണ്‍ ഓവല്‍), ഓസ്ട്രേലിയ- ശ്രീലങ്ക ( സതാംപ്റ്റണ്), 28: ന്യൂസിലന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് (ബ്രിസ്റ്റോള്‍), ഇന്ത്യ- ബംഗ്ലാദേശ് (കാര്‍ഡിഫ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: