ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുത്തന്‍ ഇന്നിങ്സിന് തുടക്കമിട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ബിജെപി ടിക്കറ്റില്‍ ഈസ്റ്റ് ദല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച ഗംഭീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അര്‍വീന്ദര്‍ സിങ് ലവ്ലിയെ അടിച്ചിട്ടു. മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗംഭീറിന്റെ ഗംഭീര വിജയം.
എന്നാല്‍ ബോക്സിങ്ങ് താരം വിജേന്ദര്‍ സിങ്ങിന് സൗത്ത് ദല്‍ഹി മണ്ഡലത്തില്‍ തിരിച്ചടി നേരിട്ടു. ബിജെപിയുടെ രമേശ് ബിദുരിക്കും ആം ആദ്മിയുടെ രാഘവ് ഛദ്ദക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ഇടിക്കൂട്ടിലെ താരം മത്സരത്തിനെത്തിയത്.
രാജസ്ഥാനിലെ ജയ്പ്പൂര്‍ റൂറല്‍ മണ്ഡലത്തില്‍ രണ്ട് ഒളിമ്പ്യന്മാര് ഏറ്റുമുട്ടിയപ്പോള്‍ വിജയം ബിജെപിക്കൊപ്പം. ബിജെപിയുടെ മുന്‍ ഷൂട്ടിങ്ങ് താരം രാജ്യവര്‍ദ്ധന്‍ സിങ് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്‍ ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയയെ പിന്നിലാക്കി.
മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ധന്‍ബാദ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയുടെ പഷുപതി നാഥ് സിങ്ങിനോട് മൂന്ന് ലക്ഷത്തിലധികം വോട്ടിനാണ് കീര്‍ത്തി ആസാദ് തോറ്റത്.
മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ കല്ല്യാണ്‍ ചൗബേക്ക് വെസ്റ്റ് ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ തിരിച്ചടി നേരിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മഹുവാ മോയിത്രയോട് അമ്പതിനായിരത്തിലേറെ വോട്ടിന് പിന്നിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: