അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ചവിട്ടിപ്പുറത്താക്കിയ ത്രിപുര, ലോകസഭാ തെരഞ്ഞെടുപ്പിലും കാവി പുതച്ചു. ത്രിപുര വെസ്റ്റ് മണ്ഡലത്തിലും ഈസ്റ്റ് മണ്ഡലത്തിലും ബിജെപി മൃഗീയ ഭൂരിപക്ഷത്തില്‍ വിജയക്കൊടി പാറിച്ചു.
ത്രിപുര ഈസ്റ്റില്‍ രേബതി ത്രിപുര 2,03,117 വോട്ടുകള്‍ക്ക് വിജയിച്ചു. ത്രിപുര വെസ്റ്റില്‍ പ്രതിമ ഭൗമിക്കിന് ഭൂരിപക്ഷം 2,99,317 വോട്ട്.
മുപ്പത് നിയമസഭാ മണ്ഡലങ്ങള്‍ വീതം ഉള്‍പ്പെട്ട ലോക്സഭാ മണ്ഡലങ്ങളില്‍ 1996 മുതല്‍ 23 വര്‍ഷമായി സിപിഎമ്മുകാരാണ് വിജയിക്കുന്നത്. 1952 മുതല്‍ നോക്കിയാല്‍ 12 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും നാലു തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ഈ മണ്ഡലങ്ങള്‍ തുണച്ചു. 2014 ലെ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത് 60,613 വോട്ട്, 6.36 ശതമാനം.
2009 ല്‍ 33,989 ഉും 2004ല്‍ 1,03,494 വോട്ടും ലഭിച്ചു. ഇവിടെ നിന്നാണ് 4,79,634 (46.08%) വോട്ടിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 276517 (26.56%) വോട്ട്. കഴിഞ്ഞതവണ 4,84,358 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം വിജയിച്ചത്. ഇപ്പോള്‍ സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് ത്രിപുരയിലെ ജനങ്ങള്‍ തൂത്തെറിയുമ്പോള്‍ ലഭിച്ചത് 200497 (19.26%)
2014 ലെ തെരെഞ്ഞെടുപ്പില്‍ വെസ്റ്റ് മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത് 54,706 (5.10%) വോട്ടു മാത്രം.. 2009 ല്‍ 25,468, 2004ല്‍ 54,706 വോട്ടാണ് ലഭിച്ചത്. ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമ്പോള്‍ വോട്ട് 5,61,741 (51.74%)ല്‍ എത്തി നില്ക്കുന്നു. കഴിഞ്ഞ തവണ 5,03,486 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം വിജയിച്ചത്. ഇപ്പോള്‍ സിപിഎം മൂന്നാംസ്ഥാനത്ത് പിന്തള്ളപ്പെടുമ്പോള് ആകെ ലഭിച്ചത് 1,68,778 വോട്ട്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 262424 (24.17%) വോട്ടാണ് ഉള്ളത്.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിപ്ലവ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ 32 സീറ്റ് നേടി അധികാരത്തിലേറുമ്പോള്‍ 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം ജനങ്ങള്‍ അവസാനിപ്പിച്ചു. അതേ രീതിയിലാണ് ലോക്സഭാ തെരഞ്ഞടുപ്പിലും സിപിഎമ്മിനെ ത്രിപുര പിന്തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: