തിരുവനന്തപുരം: തലസ്ഥാനത്തെ ഏക മന്ത്രിയായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സ്വന്തം മണ്ഡലമായ കഴക്കൂട്ടം മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി സി.ദിവാകരന് മൂന്നാമത്. 37,688 വോട്ടുകളാണ് സി.ദിവാകരന് ഇവിടെ നിന്നും നേടാനായത്. 50,079 വോട്ടുകളാണ് കടകംപള്ളി സുരേന്ദ്രന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും കരസ്ഥമാക്കിയത്. 2016 നെ അപേക്ഷിച്ച് 12,391 വോട്ടുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും നഷ്ടമായത്.
2016ല്‍ ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി.മുരളീധരന് 42,732 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന എം.എ. വാഹീദ് 38,602 വോട്ടും നേടിയിരുന്നു.
ഇത്തവണ കുമ്മനം രാജശേഖരന് 45,479 വോട്ടുകള്‍ ഇവിടെ നേടിയപ്പോള്‍ ശശിതരൂര്‍ 46,964 വോട്ടുകളാണ് നേടിയത്. 1485 വോട്ടുകള്‍ക്ക് കുമ്മനം ഇവിടെ രണ്ടാമതായി. 1,32,432 വോട്ടാണ് ഇത്തവണ മണ്ഡലത്തില്‍ പോള്‍ ചെയ്തത്.
2014 ല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ഒ.രാജഗോപാല്‍ മണ്ഡലത്തില്‍ നിന്നും 41,829 വോട്ടുകള്‍ നേടിയിരുന്നു. 2014 നെ അപേക്ഷിച്ച് 3650 വോട്ട് ബിജെപി മണ്ഡലത്തില്‍ കൂടുതല്‍ നേടി. സിപിെഎ സ്ഥാനാര്‍ഥിയായിരുന്ന ബെനറ്റ് എബ്രഹാം 2014ല്‍ മണ്ഡലത്തില്‍ നിന്നും 31,799 വോട്ടുകളാണ് നേടിയിരുന്നത്.
സിപിഎമ്മും സിപിഐയും തമ്മിലുള്ള പോരാണ് സി.ദിവാകരന് കഴക്കൂട്ടം മണ്ഡലത്തില്‍ വോട്ട് കുറയാന്‍ കാരണം. സിപിെഎയുടെ സ്ഥാനാര്‍ഥി ആയതുകൊണ്ടു തന്നെ കടകംപള്ളിയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡലത്തില്‍ പ്രവര്‍ത്തനം നടത്തിയില്ലെന്നാണ് സിപിഐ നേതാക്കള്‍ ആരോപിക്കുന്നത്. ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിന്ന ദേവസ്വം മന്ത്രിക്കെതിരെ മണ്ഡലത്തില്‍ നിന്ന് തന്നെ നിരവധി എതിര്‍പ്പുകള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ഇതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മണ്ഡലത്തില്‍ തിരിച്ചടിയായെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.
മന്ത്രിയുടെ മണ്ഡലത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നതിനെക്കുറിച്ച് പാര്‍ട്ടിക്കകത്ത് മന്ത്രിക്ക് വിശദീകരണവും നല്‍കേണ്ടിവരുമെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: