തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പടുത്തുയര്‍ത്തിയ വനിതാമതില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തകര്‍ന്നടിഞ്ഞു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനായിരുന്നു വനിതാമതില്‍ പടുത്തുയര്‍ത്തിയതെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു ലക്ഷ്യം. ഇതിലേയ്ക്കായി പിന്നാക്ക വിഭാഗത്തെയെല്ലാം കൂട്ടുപിടിച്ച് നവോത്ഥാന മൂല്ല്യ സംരക്ഷണ സമിതിയും ഉണ്ടാക്കി. വനിതാ മതില് തീര്‍ത്ത് അടുത്ത ദിവസം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചു.
ഇതോടെ കലങ്ങി മറിഞ്ഞ കേരള രാഷ്ട്രീയത്തില്‍ നവേത്ഥാന സമിതി തങ്ങളുടെ കൂടെ ഉണ്ടാകും എന്നാണ് പിണറായി കരുതിയത്. എന്നാല്‍ വിശ്വാസത്തെ വഞ്ചിച്ച സിപിഎമ്മിനെയും എല്‍ഡിഎഫിനെയും നവോത്ഥാന മുന്നണിയും കൈവിടുകയായിരുന്നു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പിണറായി എടുത്ത നിലപാടുകള്‍ തെരഞ്ഞെടുപ്പിന് ബാധിച്ചെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഫലം പുറത്ത് വരുന്നതിന് തലേനാള്‍ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ പാടെ തള്ളി. എല്‍ഡിഎഫ് നല്ല വിജയം നേടുമെന്നായിരുന്നു പ്രതികരണം.
എന്നാല്‍ ഫലം പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ജില്ലയിലുള്‍പ്പെടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. പിണറായിയുടെ സ്വേച്ഛാധിപത്യം ആണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കാണപ്പെട്ടതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. സിറ്റിംഗ് എംപിമാരില്‍ ആരെയും മത്സരിപ്പിക്കേണ്ടെന്ന് അതാത് ജില്ലാ കമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇത് കൂട്ടാക്കാതെ എല്ലാ എംപിമാരെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെപ്പോലും നോക്കുകുത്തിയാക്കി ആയിരുന്നു പിണറായിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുക്കാതെ നിര്‍ത്തിയ എംപിമാരെല്ലാം പരാജയപ്പെട്ടു.
ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കരുതെന്ന് പലവട്ടം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കെട്ടി ഇറക്കിയ സ്ഥാനാര്‍ത്ഥി എന്നായിരുന്നു ഇന്നസെന്റിനെ സിപിഎം തൃശ്ശൂര്‍ ജില്ലാ നേതൃത്വം വിശേഷിപ്പിച്ചത്. എന്നിട്ടും പിണറായി കൂട്ടാക്കിയില്ല. സിപിഐ ഒഴികെ മറ്റ് ഘടക കക്ഷികളെയെല്ലാം പിണക്കി. സിപിഐയുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതുപോലും പിണറായിയുടെ ഇഷ്ടത്തിന് അനുസരിച്ച് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഐയിലെ സ്ഥാനാര്‍ത്ഥികളും തോറ്റു.
ഇന്ന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് കൂടുന്നുണ്ട്. തെരഞ്ഞെടുപ്പ് വിശകലനം ഉണ്ടാകുമെന്നാണ് കോടിയേരി വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: