തൃശൂര്‍: ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ.എന്‍.രാധാകൃഷ്ണന് മൂന്നാം സ്ഥാനത്തെത്തിയത് മികച്ച പ്രകടനത്തിലൂടെ. ഇടതു-വലതു മുന്നണി സ്ഥാനാര്‍ത്ഥികളോട് പോരാടി 1,54,159 വോട്ടോടെയാണ് എഎന്‍ആര്‍ മൂന്നാം സ്ഥാനം നേടിയത്.
ചാലക്കുടിയിലുള്‍പ്പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ഇത്തവണ വോട്ടിങ് ശതമാനം വര്‍ദ്ധിച്ചു. കടുത്ത ത്രികോണ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കരുത്ത് തെളിയിക്കാന്‍ ബിജെപിക്ക് സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും.
തൃശൂര്‍ ജില്ലയിലുള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളായ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നിവിടങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയോളം കൂടുതല്‍ വോട്ട് നേടി ബിജെപി ശ്രദ്ധേയ മുന്നേറ്റം നടത്തി. 2014-ലെ തെരഞ്ഞെടുപ്പില്‍ 4.78 ശതമാനം കൂടുതല്‍ വോട്ട് നേടിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതലാണ് ഇത്തവണ ചാലക്കുടിയില്‍ ബിജെപിയുടേത്.
2009നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് 2014ല്‍ സാധിച്ചിരുന്നു. ഇപ്രാവശ്യം അതിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ബിജെപി മൂന്നാം സ്ഥാനത്തെത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ തീരദേശ മണ്ഡലമായ കൊടുങ്ങല്ലൂരില്‍ 54കാരനായ എഎന്‍ആര്‍ 29,732 വോട്ടുകള്‍ നേടിയത് ഏറെ ശ്രദ്ധേയമായി. കൈപ്പമംഗലത്തും (24,420) ചാലക്കുടിയിലും (23,433) പെരുമ്പാവൂരിലും (22,954) ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കഴിഞ്ഞ തവണയും ഇത്തവണയും സ്വതന്ത്രരടക്കം 15 സ്ഥാനാര്‍ത്ഥികള്‍ ചാലക്കുടിയില്‍ മത്സരരംഗത്തുണ്ടായിരുന്നു. 2014ല്‍ ബിജെപിയിലെ അഡ്വ. ബി.ഗോപാലകൃഷ്ണന് 92,848 വോട്ടുകളാണ് നേടിയിരുന്നത്. പോള്‍ ചെയ്ത വോട്ടുകളില്‍ 10.50 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു. 2009ല്‍ ലഭിച്ചതിനേക്കാള്‍ 4.78 ശതമാനം കൂടുതല്‍ വോട്ടുകള്‍. ഇത്തവണ എഎന്‍ആര്‍ 2014ലെ 10.50 ശതമാനത്തെ മറികടന്ന് മണ്ഡലത്തില്‍ ബിജെപിയുടെ ശക്തി തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: