കൊച്ചി: വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ സംസ്ഥാനത്ത് ലീഡ് ആദ്യം ആയിരം കടന്നത് ബെന്നി ബെഹനാന്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനു മുന്നേറ്റം ഉണ്ടായില്ല എന്ന നിരാശ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുഖത്തു നിഴലിച്ചു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നില്‍ പോകാതെ ബെന്നി ബെഹനാണ് ലീഡ് ഉയര്‍ത്തിയതോടെ നേതാക്കളും പ്രവര്‍ത്തകരും വീട്ടിലേക്ക് എത്തി തുടങ്ങി.
പ്രവര്‍ത്തകരും കുടുംബാംഗങ്ങളും മധുര പലഹാര വിതരണവും ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടരയായതോടെ ബെന്നി ബഹനാന്റെ ലീഡ് ഒരു ലക്ഷം കടന്നു. തുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ ബെന്നി ബെഹനാനെ പ്രവര്‍ത്തകര്‍ ആരവങ്ങളും ആഘോഷങ്ങളുമായി സ്വീകരിച്ചു. പിന്നീട് കരിമുഗളില്‍ നിന്ന് തുറന്ന വാഹനത്തില്‍ ഓരോ നിയോജകമണ്ഡലത്തിലും നന്ദി അറിയിച്ചു കൊണ്ട് സ്ഥാനാര്‍ഥിയുടെ പര്യടനവും നടന്നു.
1,32,274 വോട്ടിന്റെ ഭൂരിപക്ഷമാണ് ബെന്നി ബെഹനാന് നേടിയത്. ചാലക്കുടിയിലെ റെക്കോഡ് ഭൂരിപക്ഷമാണിത്. മുകുന്ദപുരം മണ്ഡലത്തില്‍ ലോനപ്പന് നമ്പാടന് നേടിയ 1,17,097 ഭൂരിപക്ഷമാണ് ബെന്നി ബെഹനാന് മറികടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നിലമെച്ചപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന് 1,54,159 വോട്ട് നേടി.
സ്ഥാനമൊഴിയുന്നതല്ലേ നല്ലതെന്നു പിണറായി തീരുമാനിക്കണം : ബെന്നി ബഹനാന്
കൊച്ചി: സംസ്ഥാനത്തെ യുഡിഎഫ് ജയം ശോഭയേറിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് സംസ്ഥാനത്തും ചാലക്കുടിയിലും ഉണ്ടായത്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം.
പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയുന്നതല്ലേ നല്ലതെന്ന് പിണറായി തീരുമാനിക്കണം. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് യുഡിഎഫ് നേടിയത്. വിശ്വാസത്തെ അവിശ്വാസം കൊണ്ട് നേരിടാന്‍ ഒരുങ്ങിയ പിണറായി വിജയന് വലിയ തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. യുഡിഎഫ് നിലപാടാണ് ശരിയെന്ന് ജനം തീരുമാനിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ പരാജയം ആണെന്ന് കേരള ജനത വിലയിരുത്തി. പിണറായിയുടെ ധാര്‍ഷ്ട്യത്തിന് ഏറ്റ തിരിച്ചടി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. പിണറായി ഇനിയും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടരണമോയെന്നു സിപിഎമ്മും പിണറായിയും തീരുമാനിക്കണമെന്നും ബെന്നി ബെഹനാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: