ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി തരംഗത്തില്‍ കോണ്‍ഗ്രസ് അടിപതറിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കള്‍ രാജിക്കത്ത് നല്കി. കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാര് രാജി സമര്‍പ്പിച്ചു.
യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇതുമായി ബന്ധപ്പെട്ട് കത്തയച്ചു. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 63 ഇടത്തും ബിജെപി ജയിച്ച സാഹചര്യത്തിലാണ് രാജ് ബബ്ബാറിന്റെ രാജി. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
കര്‍ണാടക പ്രചാരണ തലവന്‍ എച്ച്. കെ. പാട്ടില്‍, ഒഡീഷ സംസ്ഥാന അധ്യക്ഷന്‍ നിരജ്ഞന് പട്നായിക്ക് തുടങ്ങിയവരും പദവിയില്‍ നിന്നും രാജിവെച്ചു. അമേത്തിയിലെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജി വച്ചു.
2014 ലെ തെരഞ്ഞെടുപ്പിൽ 1,07,903 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ അമേത്തിയില്‍ നിന്നും ജയിച്ചത്. ഒരു ഗാന്ധി കുടുംബാംഗം നേടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അതെങ്കിലും സ്മൃതി ഇറാനിയെ പരാജയപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ സ്മൃതി ഇറാനിയുടെ വെല്ലുവിളിയെ അതിജീവിക്കാന്‍ രാഹുലിന് സാധിച്ചില്ല.
ഒപ്പം വയനാടും മത്സരിച്ചതിനാല്‍ രാഹുലിന് എംപി സ്ഥാനം പോയില്ല. അടിയന്തരാവസ്ഥാ കാലത്ത് സഞ്ജയ് ഗാന്ധിയുടേയും മണ്ഡലമായിരുന്ന അമേത്തി അദ്ദേഹത്തേയും പരാജയത്തിന്റെ കയ്പ്പ് അറിയിച്ചിരുന്നു.
പ്രിയങ്കാ ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും മുഴുവന്‍ സമയ പ്രചാരണത്തിനു യുപിയില്‍ ഇറക്കിയിട്ടും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി മാത്രമാണ് കോണ്‍ഗ്രസിനു ഒപ്പം നിന്നത്. പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ച ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അടിപതറി.
ഫത്തേപൂര്‍ സിക്രി മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ തന്നെ രംഗത്ത് ഇറങ്ങിയിട്ടും ദയനീയമായി തോറ്റു. സംസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം സംസ്ഥാനത്ത് പരാജയപ്പെട്ട സാഹചര്യത്തിലാണ് രാജി വയ്ക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ബബ്ബാര്‍ പറഞ്ഞു.
അതിനിടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കാന്‍ രാഹുല്‍ ഗാന്ധിയും സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും ഇതില്‍ നിന്നും രാഹുലിനെ പിന്തിരിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: