കോഴിക്കോട്: മുസ്ലീം വര്‍ഗീയതയെ താലോലിച്ച് വളര്‍ത്തിയ സിപിഎമ്മിന് കനത്ത തിരിച്ചടിയായി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. സിപിഎമ്മിന്റെ കനത്ത തോല്‍വിക്ക് കാരണമായത് ന്യൂനപക്ഷ ധ്രുവീകരണവും. മുസ്ലീംലീഗില്‍ നിന്നും മുസ്ലീങ്ങളെ അടര്‍ത്തിമാറ്റി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമത്തിനാണ് കനത്ത തിരിച്ചടിയേറ്റത്. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ ദയനീയമായ പരാജയത്തിനിടയാക്കിയ കാരണങ്ങളിലൊന്ന് മുസ്ലീം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി എന്നതുകൂടിയാണ്.
പരമ്പരാഗതമായി സിപിഎമ്മിനെ പിന്തുണച്ചിരുന്ന എ.പി. സുന്നിവിഭാഗം, ജമാഅത്തെ ഇസ്ലാമി, പിഡിപി എന്നീ സംഘടനകളടക്കം യുഡിഎഫ് പാളയത്തിനു കീഴിലായി. സിപിഎമ്മിനെ പിന്തുണച്ചുവന്നിരുന്ന വിവിധ വിഭാഗങ്ങളായി വിഘടിച്ചുനില്ക്കുന്ന മുജാഹിദുകളും യുഡിഎഫിന് അനുകൂലമായാണ് വോട്ട് ചെയ്തത്. എന്‍ഡിഎഫ്-എസ്ഡിപിഐ സംഘടനകളും ഭൂരിഭാഗം മണ്ഡലങ്ങളിലും സിപിഎമ്മിനെതിരായ നിലപാടാണ് എടുത്തത്.
പാര്‍ട്ടി രൂപീകരണം മുതല്‍ കടുത്ത ഹിന്ദു വിരോധം പ്രകടിപ്പിച്ച സിപിഎമ്മിന്റെ സ്വാഭാവിക സഖ്യകക്ഷികളായി ഇസ്ലാമിക സംഘടനകള്‍ മാറി. മുസ്ലീം സമൂഹത്തില്‍ ലീഗിനുള്ള സ്വാധീനം മറികടക്കാന്‍ അഖിലേന്ത്യാ മുസ്ലീംലീഗിനെ മുന്നണിയില്‍ ചേര്‍ത്തുകൊണ്ടായിരുന്നു സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുടെ എതിര്‍പ്പിനെ മറികടന്നാണ് സിപിഎം മദനിയുടെ നേതൃത്വത്തിലുള്ള പിഡിപിയുമായി പരസ്യബന്ധത്തിലേര്പ്പെട്ടത്.
രാമജന്മഭൂമി മുതല്‍ ബീഫ്ഫെസ്റ്റ് വരെയുള്ള വിഷയങ്ങളില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ നിലപാടുകളെയും പരിപാടികളെയും കവച്ചുവെക്കുന്നതായിരുന്നു സിപിഎമ്മിന്റെ നിലപാടുകള്‍. മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിലും സംഭവത്തിന്റെ പിന്നിലെ ഭീകരബന്ധം പുറത്തുകൊണ്ടുവരുന്നതിന് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ അട്ടിമറിക്കുന്നതിലും മുസ്ലീം സംഘടനകളെക്കാള്‍ മുന്നില്‍ സിപിഎമ്മായിരുന്നു. ഹിന്ദുവിരുദ്ധ നിലപാടുകളെടുത്ത് രാഷ്ട്രീയ ഇസ്ലാമിന്റെ തീവ്രമുഖമായി സിപിഎം വേഷംകെട്ടി.
എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഈ മുസ്ലീം സംഘടനകളെല്ലാം കോണ്‍ഗ്രസ്സിന് പിന്നില്‍ അണിനിരക്കുകയായിരുന്നു. നരേന്ദ്രമോദിയെ മുന്‍നിര്‍ത്തി സിപിഎമ്മും കോണ്‍ഗ്രസ്സും സൃഷ്ടിച്ച വ്യാജഭീതി മുതലെടുത്ത് തീവ്ര മുസ്ലീം സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുകയായിരുന്നു. മുസ്ലീം ഭീകര സംഘടനകളുടെ അട്ടിമറി പ്രവര്‍ത്തനങ്ങളടക്കം വെളിച്ചത്തുകൊണ്ടുവരികയും രാജ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന മോദി ഭരണം ഭാരതവിരുദ്ധ ശക്തികള്‍ക്ക് കടുത്ത തലവേദനയാണ് സൃഷ്ടിച്ചത്.
മോദിയെ അധികാരത്തില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുക എന്ന നിലപാടെടുക്കുകയായിരുന്നു മുസ്ലീംസംഘടനകള്‍. മുസ്ലീം ഭീകരസംഘടനകളെ പാലൂട്ടി വളര്‍ത്തിയ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഈ സംഘടനകളെല്ലാം കോണ്‍ഗ്രസ് പാളയത്തില്‍ അണിനിരന്നത്. മലപ്പുറത്ത് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളുടെ ലീഡിലെ വന്‍ വര്‍ധനവ് ഈ ധ്രുവീകരണത്തിന്റെ ഫലമായിരുന്നു. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും എസ്ഡിപിഐ യുഡിഎഫിന് അനുകൂലമായി സൗഹാര്ദ്ദമത്സരത്തില് ഏര്‍പ്പെടുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ എസ്ഡിപിഐ നേതാക്കളെ സംരക്ഷിച്ച സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചത്. ഈ പ്രഹരത്തില്‍ നിന്ന് പാഠം പഠിക്കാതെ സിപിഎം നേതൃത്വം ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: