കളമശേരി: പ്രകൃതിയോടുള്ള സ്നേഹവും വിധേയത്വവും എഴുതിക്കാണിക്കുകയല്ല പ്രവര്‍ത്തിച്ചു കാണിക്കുകയാണ് സാഹിത്യകാരനായ ആലുവ കടുങ്ങല്ലൂര്‍ മുപ്പത്തടം നിവാസിയായ ശ്രീമന്‍ നാരായണന്. പ്രകൃതി സ്നേഹം ഒരുദിവസത്തെ ആചരണമായി മാത്രം നടത്തുന്നവര്‍ക്കിടയില്‍ തന്റെ ജീവിതവും സമ്പാദ്യവും മുഴുവന്‍ പ്രകൃതിക്കുവേണ്ടി ചെലവഴിക്കുകയാണ് ശ്രീമന്‍.
കടുത്ത വേനലില്‍ പക്ഷികള്‍ക്ക് ദാഹമകറ്റനായി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും 10,000 മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു കൂടാതെ എല്ലാവര്‍ഷവും ആയിരക്കണക്കിന് വൃക്ഷത്തൈകളും വിതരണം ചെയ്യുന്നുണ്ട്.പക്ഷികള്‍ക്ക് കുടിവെള്ളം സംഭരിച്ചു വെക്കാനുള്ള മണ്‍പാത്രം വിതരണം ചെയ്യുന്ന ‘ജീവജലത്തിനൊരു മണ്‍പാത്രം’ പദ്ധതി ഈ വര്‍ഷം മുതല്‍ കോട്ടയം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലും തുടക്കം കുറിച്ചു.
പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ഇരുപതിനായിരത്തോളം തുണി സഞ്ചികളും മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പുതു തലമുറയ്ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന കൃതിയുടെ ഇരുപത്തി അയ്യായിരം കോപ്പികള്‍ സൗജന്യമായി നാട്ടിലും വിവിധ സ്ഥലങ്ങളിലുമായി നാരായണന് വിതരണം ചെയ്തു.
ഇതിനെല്ലാം പണം സമാഹരിക്കുന്നത് ഉടമസ്ഥതയിലുള്ള ഹോട്ടല്‍, ലോട്ടറി സ്ഥാപനങ്ങളിലൂടെയാണ്. കൂടാതെ പുസ്തകങ്ങള്‍ എഴുതി ലഭിക്കുന്ന വരുമാനവുമുണ്ട്. ഈ സ്ഥാപനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തുറന്ന വായനശാലയായ മുപ്പത്തടം ജങ്ഷനിലെ ഹോട്ടല്‍ ദ്വാരകയില്‍ എല്ലാ ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കാം.
കേരള സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, കേരള ശ്രീ അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്, എസ് കെ പൊറ്റക്കാട് അവാര്‍ഡുകളും ശ്രീമന്‍ നാരായണനെ തേടിയെത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: