കൊച്ചി: സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പ്രിയപ്പെട്ട വിമാനത്താവളമാണ് ഇന്ന് നെടുമ്പാശ്ശേരി. സ്വര്‍ണം കടത്തിയാല്‍ വേഗത്തില്‍ പിടിക്കപ്പെടില്ല എന്നതാണ് ഇവര്‍ക്ക് നെടുമ്പാശ്ശേരിയെ പ്രിയങ്കരമാക്കുന്നത്. മാത്രമല്ല ഉദ്യോഗസ്ഥരില്‍ ചിലരുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. സുരക്ഷിതമായിട്ട് സ്വര്‍ണം പുറത്ത് എത്തിച്ച് നല്കാന് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഏറ്റവും അധികം സ്വര്‍ണ്ണം കടത്തുന്നത് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കസ്റ്റംസിലെയും ഗ്രൗണ്ട് ഹാന്റലിങ് യൂണിറ്റിലെ ഒരു വിഭാഗത്തിന്റെയും സഹായത്തിലാണ് നെടുമ്പാശ്ശേരി വഴി സ്വര്‍ണക്കടത്ത് നടക്കുന്നത്. സ്വര്‍ണ കള്ളക്കടത്ത് സംഘത്തെ സഹായിച്ച കസ്റ്റംസിലെ ഒരു ഡെപ്യൂട്ടി കമ്മീഷണറെയും അസി.കമ്മീഷണറെയും നെടുമ്പാശ്ശേരിയില്‍ മുമ്പ് പിടികൂടിയ സംഭവം ഉണ്ടായിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിന് കൂട്ടുനിന്ന സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ടിനെ ഇന്നലെ ഡിആര്‍ഐ അറസ്റ്റ് ചെയ്ത സംഭവവമാണ് ഏറ്റവും ഒടുവിലത്തേത്.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും, കസ്റ്റംസ് എയര്‍ ഇന്റലിജന്‍സും ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാവുകയാണ്. സ്വര്‍ണത്തിന് പുറമേ കൊച്ചിയിലേക്ക് വിദേശ നിര്‍മിത ലഹരി ഉത്പന്നങ്ങളും പറന്നെത്തുന്നുണ്ട്.
ആവശ്യത്തിന് ജീവനക്കാരില്ല
നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ കടത്ത് പതിവാകുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ കസ്റ്റംസ് വിഭാഗം. വിമാനത്താവളത്തില്‍ പത്തുലക്ഷം യാത്രക്കാര്‍ക്ക് 144 കസ്റ്റംസ് ജീവനക്കാര്‍ വേണമെന്നാണ് കണക്ക്. നെടുമ്പാശ്ശേരിയില്‍ ഒരുവര്‍ഷം വരുന്നത് ഏകദേശം ഒന്നേകാല്‍ കോടി യാത്രക്കാരാണ്. ഇവിടെ നിലവില്‍ 78 പേരാണ് കസ്റ്റംസില്‍ ഉള്ളത്.
കോഴിക്കോട് നാല്‍പ്പത് ലക്ഷം പേരെത്തുമ്പോള്‍ ജീവനക്കാരുടെ എണ്ണം മുപ്പതിന് മുകളിലാണ്. മുപ്പതുലക്ഷത്തിലധികം യാത്രക്കാരുള്ള തിരുവനന്തപുരത്ത് മുപ്പതില്‍ താഴെ ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനാലും പരിശോധകരായ ഉദ്യോഗസ്ഥരുടെ കഴിവും ഭാഗ്യവുമൊക്കെ ചേര്‍ന്നാണ് പലപ്പോഴും സ്വര്‍ണ കടത്തുകള്‍ പിടിക്കപ്പെടുന്നത്. പിടിക്കുന്നതിന്റെ നാലിരട്ടി കടത്തപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: