മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി താലുക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം അടച്ച സംഭവത്തില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു. മുന്നു വര്‍ഷം മുന്‍പ് നിര്‍മിച്ച കെട്ടിടം ചോര്‍ച്ചയെ തുടര്‍ന്നാണ് മുന്നറിയിപ്പില്ലാതെ അധികൃതര്‍ അടച്ചത്.
മൂന്നു ദിവസം മുന്‍പാണ് ആശുപത്രി അധികൃതര്‍ ഡയാലിസിസ് കേന്ദ്രം അടക്കുന്ന കാര്യം രോഗികളെ അറിയിച്ചത്. രോഗികള്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കുമ്പോള്‍ ഒഴിവില്ലായെന്ന മറുപടിയാണ് ലഭിക്കുന്നതെന്നാണ് അറിയിക്കുന്നത്. ഡയാലിസിസിന് മുന്‍പ് ചെയ്യുന്ന വിവിധ പരിശോധനകള്‍ ഓരോന്നും സ്വകാര്യ ആശുപത്രികളില്‍ വീണ്ടും ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായി ഇവര്‍ പറയുന്നു. ഇതിനെല്ലാം വലിയ സാമ്പത്തിക ചെലവ് വേണ്ടി വരുന്നതായും രോഗികള്‍ ചൂണ്ടികാട്ടുന്നു.
നിലവില്‍ ആഴ്ചയില്‍ രണ്ടു തവണ വീതം 48 രോഗികളാണിവിടെ ഡയാലിസിന് ചെയ്തു കൊണ്ടിരിക്കുന്നത്. ഒരേ സമയം പത്ത് മെഷീനുകളാണ് ഇവിടെ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഒരെണ്ണം അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗി ക്കുന്നതിനുള്ള കരുതലുമായിട്ടാണ് ഒരുക്കിയിരുന്നത്. കെട്ടിടത്തിന് ചോര്ച്ചയുള്ളകാര്യം നഗരസഭ അധികൃതരെ അറിയിച്ചിരുന്നെങ്കിലും ആരും ഗൗനിച്ചില്ല. വേനല്‍മഴ പെയ്തതോടെ തന്നെ ചോര്‍ച്ച ശക്തമായി. കരാറുകാരനെ കൊണ്ട് തന്നെ ചോര്‍ച്ച പരിഹരിക്കാന്‍ നഗരസഭ നീക്കം നടത്തിയതാണ് ഇപ്പോള്‍ രോഗികള്‍ക്ക് വിനയായത്.
നഗരസഭയുടെ അനാസ്ഥയാണ് സാധാരണക്കാരുടെ ആശ്രയമായ ഡയാലിസിസ് സെന്റര്‍ പൂട്ടുന്നതിന് കാരണമായതെന്ന് കൊച്ചിന് വികസന വേദി പ്രസിഡന്റ് കെ.ബി. ജബ്ബാര്‍, സെക്രട്ടറി എന്‍.കെ. അബ്ദുല്‍ നാസര്‍എന്നിവര്‍ പറഞ്ഞു. കെട്ടിടത്തിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ തയാറായില്ലെങ്കില്കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: