തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ നുണപ്രചാരണം നടന്നുവെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. ജനവിധി ആദരവോടും ബഹുമാനത്തോടും അംഗീകരിക്കുന്നു. കെപിസിസി അധ്യക്ഷനടക്കം ഹീനമായ പ്രചാരണ തന്ത്രങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കിയതെന്ന് ഖേദകരമെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാറാട് കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തി. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പച്ചനുണകള്‍ സാമാന്യ മര്യാദ ലംഘിച്ച് പ്രചരിപ്പിച്ചുവെന്നത് ഉത്കണ്ഠ ജനിപ്പിക്കുന്നു. നിലയ്ക്കലില്‍ പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചത്. ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന് പോലും ഇതേപ്പറ്റി വിശദീകരിക്കുകയും തന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. മതത്തിന്റെ പേരില്‍ ഒരു പ്രശ്നവുമുണ്ടാകരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍, മതവിദ്വേഷമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. സിപിഎം അതിന് കൂട്ടുനിന്നുവെന്നും കുമ്മനം ആരോപിച്ചു.
മാറാട് പ്രശ്നവും പരിഹരിക്കാനാണ് താന്‍ ശ്രമിച്ചത്. ലീഗ് നേതാക്കള്‍ ഒരുമിച്ചിരുന്നാണ് ചര്‍ച്ച നടത്തിയത്. എം.കെ. മുനീറും പി.കെ. കുഞ്ഞാലിക്കുട്ടിയുമെല്ലാം എങ്ങനെയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്ന് വിശദമാക്കണം. ലീഗിന്റെ അഭിപ്രായത്തിന് വിലയുണ്ട്. യാഥാര്‍ഥ്യം പുറത്തുവരണം. ന്യൂനപക്ഷ സഹോദരങ്ങളെ പ്രചാരണത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു. അവ വിജയിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം ജയിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ആര് ജയിക്കുമെന്ന് പറഞ്ഞില്ല. തന്നെ തോല്‍പ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. രണ്ടുകൂട്ടരും ആഗ്രഹിച്ചത് തന്റെ തോല്‍വിയായിരുന്നു. മുമ്പത്തേക്കാള്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. കേരളത്തില്‍ അഭിമാനാര്‍ഹമായ വോട്ടുകള്‍ നേടിയാണ് എന്‍ഡിഎ മുന്നോട്ടുപോയത്. ഭാവിയുടെ ചൂണ്ടുപലകയാണിത്. കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന്റെ ദിശാസൂചികയാണ് തെരഞ്ഞെടുപ്പ് ഫലം, കുമ്മനം പറഞ്ഞു. തിരുവനന്തപുരത്ത് തന്നെ സഹായിച്ച എല്ലാവര്ക്കും കുമ്മനം നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: