കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരേ ആദ്യ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ എം.എം. ലോറന്‍സാണ് ആദ്യ വെടിപൊട്ടിച്ചത്. പിണറായിയുടെ 75 ാം പിറന്നാള്‍ ദിനത്തിലാണ് ശൈലി മാറ്റം ആവശ്യപ്പെടുന്ന വിമര്‍ശനം ലോറന്സില്നിന്നുണ്ടായത്.
കെ. കരുണാകരന്റെ ശൈലി മാറണമെന്നാവശ്യപ്പെട്ട് 1995-ല്‍ യുഡിഎഫിലുണ്ടായതുപോലെ എല്‍ഡിഎഫ് ഘടകകക്ഷികള്‍ വിമര്‍ശനം ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍. വരും ദിവസങ്ങളില്‍ പിണറായി ശൈലിക്കെതിരെയുള്ള പരസ്യ നിരൂപണങ്ങള്‍ പല കേന്ദ്രങ്ങളില്‍നിന്നും ഉയര്ന്നേക്കുമെന്നറിയുന്നു.
മുഖ്യമന്ത്രി സ്വീകരിച്ച് പോരുന്ന ശൈലി പാര്‍ട്ടിയെ വന്‍ പരാജയത്തിലേക്ക് നയിക്കുന്നതിന് കാരണമായെന്ന് ലോറന്‍സ് പറഞ്ഞു. മുഖ്യമന്ത്രി ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളില്‍ തെറ്റില്ലെങ്കില്‍ കൂടി ഓരോ കാര്യങ്ങള്‍ പറയാന്‍ സ്വീകരിക്കുന്ന ശൈലിയും രീതിയും അവമതിപ്പുണ്ടാക്കുന്നതും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ എളുപ്പമുള്ളവയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. പാര്‍ട്ടി കുടുംബങ്ങളില്‍ നിന്ന് പോലും വോട്ട് ചോര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാര്യമാരെല്ലാം സിപിഎം ഭരണഘടനയും പരിപാടിയും വായിച്ച് പരിചയമുള്ളവരല്ല, പാര്‍ട്ടിയുടെ നയത്തെക്കുറിച്ചോ തത്ത്വത്തെക്കുറിച്ചോ അവര്‍ക്ക് ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടും ചോര്‍ന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന വന്നതും മുഖ്യമന്ത്രിയോടുള്ള വിമര്‍ശനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: