രാവണന്റെ കൈകളില്‍ നിന്ന് മോചനമായെന്ന് സീതയുറപ്പിച്ചു. ഏറെ ദൂരെയല്ലാതെ തന്റെ പ്രിയതമനുണ്ടെന്ന് അറിഞ്ഞതോടെ സീതയ്ക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.
എന്നിനി അദ്ദേഹത്തെ കാണാനാകുമെന്ന് ഹനുമാനോട് സീത ചോദിച്ചു. ഈ നിമിഷം വേണമെങ്കില്‍ അതാവാമെന്നായിരുന്നു ഹനുമാന്റെ മറുപടി. ‘ ദേവി അനുവദിക്കുകയാണെങ്കില്‍ ആ ഭാഗ്യം അരനാഴികയ്ക്കകം അനുഭവിക്കാനാവും. ഭവതിയെ തോളിലേറ്റി ഞാന്‍ സമുദ്രം ചാടിക്കടന്ന് സ്വാമിസന്നിധിയിലെത്തിക്കാം. അല്ലെങ്കില്‍ സ്വാമിയേയും വാനരസേനകളേയും ഇങ്ങോട്ടെത്തിച്ച് രാവണനെ വംശത്തോടെ കൊന്നൊടുക്കി ഭവതിയെ മോചിപ്പിക്കാം.’
ഹനുമാന് പറഞ്ഞു.
ഈ രണ്ടു മാര്‍ഗങ്ങളും സീതയ്ക്ക് പ്രായോഗികമായി തോന്നിയില്ല. സീതയെ രാമസന്നിധിയിലെത്തിക്കാമെന്നു പറഞ്ഞത് ഒരാള്‍ മോഷ്ടിച്ച വസ്തു വീണ്ടും മോഷടിച്ചെടുക്കുന്നതു പോലെയാണത്. ഒട്ടും അഭിമാനകരമല്ലാത്ത കാര്യം. രണ്ടാമത്തെ മാര്‍ഗം നല്ലതെങ്കില്‍ കൂടി ഹനുമാനെപ്പോലെ കൃശഗാത്രരാണ് വാനരരെങ്കില് അവരെങ്ങനെ രാവണനെയും സേനയെയും തോല്‍പ്പിക്കും?
സീതയുടെ സംശയം കേട്ടതോടെ ഹനുമാന് തന്റെ അവയവങ്ങള്‍ ഓരോന്നായി വികസിപ്പിച്ച് ഗിരിസാനുക്കള്‍ പോലെയാക്കി. കരങ്ങള്‍ മഹാവൃക്ഷങ്ങള്‍ പോലെയും മസ്തകം മഹാശൃംഗങ്ങള്‍ പോലെയും വാല് മഹാനദിപോലെയും രോമങ്ങള്‍ ചെറുവൃക്ഷങ്ങള്‍ പോലെയും വായ് മഹാഗുഹപാലെയും ശ്വാസവായു കൊടുങ്കാറ്റു പോലെയുമായി നിലകൊണ്ടു. അനന്തരം എട്ടു ദിക്കുകളും നടുങ്ങുമാറ് അട്ടഹസിച്ചു. ലങ്ക ആകെയൊന്ന് ആടിയുലഞ്ഞു. ഉറങ്ങിക്കിടന്ന രാക്ഷസിമാര് ഞെട്ടിയുണര്‍ന്ന് മേലോട്ട് തെറിച്ചു. വെട്ടിയിട്ട തടികള്‍ പോലെ വീണ്ടും നിലത്തടിച്ചു വീണ് ബോധം കെട്ടു. സൗധങ്ങളില്‍ സുഖസുഷുപ്തിയിലായിരുന്ന രാക്ഷസികളും രാക്ഷസരും ഉരുണ്ടുപിരണ്ടു വീണു. സീതമാത്രം നിശ്ചലയായിരുന്ന് മന്ദഹസിച്ചു.
ഹനുമാന്റേയും വാനരസേനയുടേയും ശക്തി എത്രമാത്രമായിരിക്കുമെന്ന് സീതയ്ക്ക് അതോടെ ബോധ്യമായി. ഹനുമാനോട് ശ്രീരാമനേയും സഹായികളേയും കൂട്ടി വരാന്‍ ആവശ്യപ്പെട്ടു. ‘ ഒരു മാസമേ ഇനി കാലാവധിയുള്ളൂ, ഞാന്‍ സ്വാമിയുടെ വിശ്വാസത്തിന് എന്റെ ചൂഢാമണി തന്നയയ്ക്കാം. കൂടുതല്‍ ബോധ്യമാകാന്‍ അടയാളവാക്യങ്ങളും പറഞ്ഞു തരാം. പരമരഹസ്യമാണെങ്കിലും നീ വിശ്വസ്തനായതു കൊണ്ട് ഞാനത് പറഞ്ഞു തരാം.’ സീത ഹനുമാനോടു പറഞ്ഞു. ‘സ്വാമി ആദ്യമായി മിഥിലയിലെത്തിയപ്പോള്‍ രാജമന്ദിരങ്ങള് സന്ദര്‍ശിക്കാനിറങ്ങി. നടന്നുനടന്ന് അദ്ദേഹം അരമനയുടെ തൊട്ടടുത്തുള്ള ഉദ്യാനത്തിലെത്തി. അദ്ദേഹത്തിന്റെ രൂപം
എന്റെ സൗധത്തിന്റെ വരാന്തയിലിരുന്ന നിലക്കണ്ണാടിയില്‍ ഞാന്‍ കണ്ടു. ആ സൗന്ദര്യവും പൗരുഷവും എന്നെ വല്ലാതാകര്‍ഷിച്ചു. ആ രൂപം നേരിട്ടു കാണാനായി ഞാന്‍ ഉദ്യാനത്തിലേക്ക് എത്തി നോക്കി. അദ്ദേഹം അപ്പോള്‍ സ്ഫടിക തടാകത്തിലെ ജലത്തില്‍ നോക്കി കുനിഞ്ഞു നില്‍ക്കുകയായിരുന്നു. എന്റെ മുഖം വെള്ളത്തില്‍ നിഴലിച്ചത് അദ്ദേഹവും കണ്ടു. പെട്ടെന്ന് അദ്ദേഹം തിരിഞ്ഞ് എന്നെയൊന്നു നോക്കി.
ഞങ്ങള്‍ പരസ്പരം കണ്ടു. ഞാന്‍ പെട്ടെന്ന് ലജ്ജിച്ച് തലതാഴ്ത്തി. ഒരു താമരപ്പൂവ് എന്റെ വക്ഷസിലേക്ക് വീണു. ആ ബാണമയച്ച കാമദേവനു നേരെ രണ്ട് നീലോല്പല കുസുമങ്ങളെറിഞ്ഞു. അനന്തരം ഞാന്‍ അന്തഃപുരത്തിനകത്തു കയറി ഒളിച്ചിരുന്നു. ഇത് എനിക്കും അദ്ദേഹത്തിനും മാത്രമേ അറിയൂ.’ സീത പറഞ്ഞു. ചാപഭജ്ഞനത്തിനെത്തിയ വേളയില്‍ നടന്ന രണ്ടു സംഭവങ്ങള്‍ കൂടി അടയാളവാചകങ്ങളായി സീത ഹനുമാനോട് പറഞ്ഞു.
സീത നല്കിയ ചൂഢാമണി കൈയിലും അടയാളവാക്യങ്ങള്‍ ഹൃദയത്തിലും സൂക്ഷിച്ച് സീതയോട് യാത്ര പറഞ്ഞ് ഹനുമാന് ലങ്കാനഗരിയൊന്ന് പരിശോധിക്കുന്നതിനായി ഇറങ്ങി. രാവണനെ കണ്ട് താന്‍ വന്നതൊന്ന് അറിയിക്കുകയായിരുന്നു ലക്ഷ്യം. നഗരി ചുറ്റിനടന്നു കാണുന്നതിനിടയില്‍ അവിടെ കൊട്ടാരതുല്യമായൊരു ഭവനത്തില്‍ നിന്ന് ശ്രീരാമസ്തുതികള്‍ ഉയരുന്നതു കേട്ടു. രാവണന്റെ നഗരിയില്‍ ഇങ്ങനെയൊരു കാര്യം നടക്കുമോ എന്ന് ആ വീരകേസരി അത്ഭുതപ്പെട്ടു. സീതയെ സാന്ത്വനിപ്പിക്കാനെത്തിയ വിഭീഷണപുത്രി ത്രിജടയാണ് അതെന്ന് ഹനുമാന് മനസ്സിലായി. പിന്നീടെത്തിയത് കുംഭകര്‍ണന്റെ നിദ്രാനികേതനത്തിലാണ്. അവനിനി നിത്യനിദ്രയാകാറായിയെന്ന് മനസ്സിലുറപ്പിച്ചു. അവിടെയും കടന്നെത്തിയത് രാവണരാജധാനിയിലായിരുന്നു. നവത്നാലംകൃതമായ മണിമഞ്ചത്തില്‍ ശയിക്കുകയായിരുന്നു രാവണന്. കാഴ്ചയില്‍ അതികോമളന്‍. ആശാഭംഗം നിമിത്തമാകാം മുഖത്ത് അല്പം മ്ലാനതയുണ്ട്. അതേ മഞ്ചത്തില്‍ ഇടതുഭാഗത്ത് മണ്ഡോദരി ശയിക്കുന്നു. സൗശീല്യത്തിലും സൗന്ദര്യത്തിലും തിളങ്ങിയ മണ്ഡോദരി ദുഷ്കൃത്യങ്ങളില്‍ നിന്ന് രാവണനെ സദാ പിന്തിരിപ്പിക്കാന് ശ്രമിച്ചു കൊണ്ടിരുന്ന സ്ത്രീരത്നമായിരുന്നു. പലപ്പോഴും രാവണനെ നിലയ്ക്കു നര്‍ത്തിയിട്ടുണ്ട്. രാവണന്റെയും അന്ത്യമടുത്തത് ഹനുമാന് മനസ്സില്‍ കണ്ടു. എങ്കിലും മണ്ഡോദരിയെപ്പോലൊരു കുലസ്ത്രീക്ക് വൈധവ്യമുണ്ടാകുന്നതോര്ത്തപ്പോള് ദു:ഖം തോന്നി.
ലങ്കയിലെ ഇരുപത്തിയെട്ടു ഗോപുരങ്ങളും അവിടത്തെ സുരക്ഷാസംവിധാനങ്ങളും നിര്‍ണായക സ്ഥാനങ്ങളുമെല്ലാം വിദഗ്ധമായി മനസ്സിലാക്കി. അതു കഴിഞ്ഞ് ഉദ്യാനത്തില്‍ പ്രവേശിച്ച് രാവണനെ മുഖാമുഖം കാണാന്‍ തീരുമാനിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: