ന്യൂദല്‍ഹി: അമേഠിയിലെ വന്‍ വിജയത്തിന്റെ ആഘോഷത്തിന്റെ അലയടങ്ങുന്നതിനു മുമ്പ് ബിജെപിയെ ഞെട്ടിച്ച് വിയോഗ വാര്‍ത്ത. അമേഠിയില്‍ രാഹുലിനെതിരെ സ്മൃതി ഇറാനിയുടെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച സുരേന്ദ്ര സിങ്ങിനെ അക്രമികള്‍ വെടിവച്ചു കൊന്നു. ബിജെപി നേതാവും മുന്ഗ്രാമത്തലവനുമായ സുരേന്ദ്ര സിങ് ഏറെക്കാലമായി അമേഠിയില്‍ സ്മൃതിയുടെ സഹായിയായിരുന്നു.
വാര്‍ത്ത അറിഞ്ഞയുടന്‍ സ്മൃതി ദല്‍ഹിയില്‍ നിന്ന് അമേഠിയില്‍ എത്തി. സുരേന്ദ്ര സിങ്ങിന്റെ അന്തിമ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. വികാരഭരിതയായാണ് സ്മൃതി ചടങ്ങുകളില്‍ പങ്കെടുത്തത്. വിലാപയാത്രയില്‍ സ്മൃതി ശവമഞ്ചം തോളിലേറ്റി. ഏറെ നേരം കുടുംബങ്ങള്‍ക്കൊപ്പം ചെലവഴിച്ച സ്മൃതി ഓരോരുത്തരേയും ആശ്വസിപ്പിച്ചു. കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
ഏതു നരകത്തില്‍ പോയി ഒളിച്ചാലും സുരേന്ദ്ര സിങ്ങിനെ വധിച്ച അക്രമികളെ കണ്ടെത്തുമെന്ന് സ്മൃതി പറഞ്ഞു. കോണ്‍ഗ്രസിനെ പരോക്ഷമായി കുറ്റപ്പെടുത്തിയാണ് സ്മൃതി സംസാരിച്ചത്. സമാധാനത്തോടെയും സന്തോഷത്തോടെയും അമേഠി കൈമാറുമെന്നാണ് താന്‍ കരുതിയതെന്നും സ്മൃതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: