കൊച്ചി: സിറോ മലബാര്‍ സഭയില്‍ ആഭ്യന്തര ഭിന്നതകള്‍ രൂക്ഷമാക്കി വ്യാജരേഖാക്കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കടുത്ത വിമര്‍ശനവുമായി എറണാകുളം- അങ്കമാലി അതിരൂപതയുടെ വിശദീകരണക്കുറിപ്പ്. വിവാദമായ വ്യാജരേഖ കേസില്‍ അതിരൂപതയുടെ നിലപാട് വ്യക്തമാക്കുന്ന വിശദീകരണ കുറിപ്പ് ഇന്ന് പള്ളികളില്‍ വായിക്കും. കേസില്‍ സമഗ്രാന്വേഷണം എന്നാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ ആവശ്യം. പോലീസ് അന്വേഷണത്തെ പൂര്‍ണമായും തള്ളിയാണ് അതിരൂപതയുടെ വിശദീകരണക്കുറിപ്പ്.
അതിരൂപതയ്ക്കായി പ്രോ പ്രോട്ടോസിഞ്ചല്ലൂസ് ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെയും വ്യാജ രേഖാക്കേസിലെ അന്വേഷണ സംഘത്തെയും വിമര്‍ശിക്കുന്നത്. അതിരൂപത മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിനെയും അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കാമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ലെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു.
കേസില്‍ ഗൂഢാലോചന നടന്നുവെന്ന വാദം തെറ്റാണ്. കേസില്‍ അറസ്റ്റിലായ ആദിത്യ സക്കറിയ വ്യാപാര സ്ഥാപനത്തിലെ ജോലിക്കിടയില്‍ കണ്ടെത്തിയ രേഖകളാണ് വിവാദത്തിന് ആധാരം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജരേഖ ചമച്ചുവെന്ന കേസിലാണ് വൈദികരെ പ്രതിചേര്‍ത്തത്. കേസിലെ മൂന്നാം പ്രതിയായ ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വൈദികര്‍ കോടതിയെ സമീപിച്ചത്.
ആദിത്യയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച് രേഖകള്‍ വ്യാജമായി നിര്‍മിച്ചവയെന്ന് മൊഴി നല്കാന് പോലീസ് നിര്‍ബന്ധിച്ചു. വ്യാജരേഖകള്‍ നിര്‍മിക്കാന്‍ വൈദികര്‍ പ്രേരണ നല്‍കിയെന്ന വാദം തെറ്റാണ്. വ്യാജരേഖാക്കേസിലെ സത്യം പുറത്തുകൊണ്ട് വരാന്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണം. വിഷയത്തില്‍ പരിഹാരത്തിന് പ്രാര്‍ത്ഥനാ അഹ്വാനവും നല്‍കുന്നതാണ് അതിരൂപത പുറത്തിറക്കിയ വിശദീകരണക്കുറിപ്പ്.
സഭാ ആസ്ഥാനത്ത് സ്ഥിരം സിനഡിന്റെ അടിയന്തിര യോഗത്തില്‍ വ്യാജരേഖാ കേസ് ചര്‍ച്ചചെയ്തിരുന്നു. സഭാധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കാനാണ് വ്യാജരേഖാ കേസ് നിര്‍മിച്ചതെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച സമഗ്രമായ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നിയമനടപടികളുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം.
അതേസമയം കേസില്‍ ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടും നാലാം പ്രതി ഫാ. ടോണി കല്ലൂക്കാരനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ കോടതി ചൊവ്വാഴ്ച പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇരുവരും അപേക്ഷ നല്‍കിയത്. ഇരുവരും കേസില്‍ ഗൂഡാലോചന നടത്തിയെന്നാണ് പോലീസ് വാദം. ടോണി കല്ലൂക്കാരന് അടക്കമുള്ള വൈദികര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. ആദിത്യന് നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതേ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ത്തതോടെ ഫാ. ടോണി കല്ലൂക്കാരന് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: