കൊച്ചി: വ്യാജരേഖാ കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ശ്രമങ്ങളില്‍ സംശയമുണ്ടെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം. കേസിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവര്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മാര്‍ ജേക്കബ് മനത്തോടത്തിനെ ബ്ലാക്ക്മെയ്ല്‍ ചെയ്തിരിക്കുകയാണെന്നും ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കുപ്രസിദ്ധമായ വൈദീക സമിതിയാണ് അതിരൂപതയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. വ്യാരരേഖാ കേസില്‍ ലത്തീന്‍ ബിഷപ്പുമാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിന് പിന്നില്‍ ഇരു സഭകളും തമ്മില്‍ വിള്ളല്‍ ഉണ്ടാക്കാനാണ്. സഭാ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാറേക്കാട്ടിലില്‍ നിന്നും വത്തിക്കാന്‍ രാജിക്കത്ത് നേരിട്ട് ആവശ്യപ്പെട്ടത്.
ഇതേ മാതൃകയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പുറത്താക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിശ്വാസികളെ മുന്നില്‍ നിര്‍ത്തി നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ചില വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ നിഷ്പക്ഷരായ വൈദീകരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്ക് കര്‍ദ്ദിനാളും ഏതാനും വൈദീകരുമാണ് കേസില്‍ കുറ്റക്കാരാണെന്ന് സ്ഥാപിച്ചെടുക്കുകയാണ്.
ഇതുവഴി സഭയിലെ വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായും ഒത്താശ ചെയ്തുകൊടുക്കുന്നത് അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും വൈദീകസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനും ഫാ.പോള്‍ തേലക്കാട്ടും ഫാ.ജോസഫ് പാറേക്കാട്ടിലുമാണെന്നും ഫോറം ഭാരവാഹികള്‍ വ്യക്തമാക്കി. കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.ഡാല്‍ബി ഇമ്മാനുവല്‍,പിആര്‍ഒ ബിനു ചാക്കോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: