കൊച്ചി: അധ്യയന വര്‍ഷം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പുതിയ ബാഗും കുടയുമെല്ലാമായി സ്കുളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞുങ്ങള്‍. എന്നാല്‍ കുഞ്ഞുങ്ങളെ സ്കുളിലയക്കാനുള്ള സാധനങ്ങളുടെ വിലക്കയറ്റം അച്ഛനമ്മമാരുടെ പോക്കറ്റ് കാലിയാക്കും എന്നതില്‍ സംശയമില്ല.
സ്കുളില്‍ അഡ്മിഷന് ഫീസ്, പാഠപുസ്തകങ്ങള്‍, യുണിഫോം, ബാഗ്, കുട, ഷൂസ്, വാട്ടര്‍ ബോട്ടില്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, റെയിന്‍കോട്ട് എന്നിങ്ങനെ എല്ലാത്തിനും വില കൂടുതലാണ്.
അണ് എയ്ഡഡ് സ്കുളുകളിലാണെങ്കില് അഡ്മിഷന് ഫീസ് മറ്റു സംഭാവനകള്‍, സ്കുള് വാഹനം എന്നിങ്ങനെയുള്ള ചിലവുകള്‍ അല്ലാതേയും വരുന്നു. 250 രുപ മുതല്‍ 1500 രൂപ വരെയാണ് ബാഗിന്റെ വില. ബ്രാന്‍ഡഡ് ബാഗുകള്‍ക്ക് 500 മുതല്‍ തുടങ്ങുന്നു. ക്ലാസ് മാറുന്നതിനനുസരിച്ച് ബാഗും വിലയും മാറും. കുട, വാട്ടര്‍ ബോട്ടില്‍, ടിഫന്‍ ബോക്സ് എന്നിവയുടെയെല്ലാം വില 150 മുതല്‍ തുടങ്ങുന്നു. പ്ലാസ്റ്റിക്് പാത്രങ്ങളും വാട്ടര്‍ ബോട്ടിലുമെല്ലാം മിക്ക സ്കുളുകളും വിലക്കിയതോടെ വാങ്ങേണ്ടി വരുന്ന സ്റ്റീല്‍ ഫ്ളാസ്കുകള്ക്കും ടിഫന്‍ ബോക്സിനുമെല്ലാം 300 രൂപ മുതലാണ് വില. എന്നാല്‍ കൂടുതല്‍ വില കൊടുത്ത് കുട്ടികള്‍ക്കിഷ്ടമുള്ള സാധനങ്ങള്‍ വാങ്ങി നല്കിയാലും അവ ഈട് നില്‍ക്കുന്നില്ലെന്ന ആക്ഷേപവും അച്ഛനമ്മമാര്ക്കുണ്ട്.
വിപണി പിടിക്കാന്‍ ഓണ്‍ലൈന്‍
ബാക്ക് ടു സ്കൂള്‍ എന്ന പേരിലും മറ്റും നിരവധി ഓഫറുകളുമായാണ് ഓണ്‍ലൈന്‍ വിപണി ഒരുങ്ങിയിരിക്കുന്നത്. 70 ശതമാനം വരെ വിലക്കുറവ് നല്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തന്നെയാണ് ഭൂരിഭാഗം ആളുകള്‍ക്കും പ്രിയം.
ബഡ്ജറ്റിനനുസരിച്ച് 399 രൂപ മുതല്‍ 799 വരെയുള്ള ഓഫറുകളിലാണ് വില്പന. കൂടാതെ കുട്ടികളേയും കൂട്ടി കടയില്‍ പോയി വാങ്ങേണ്ട എന്നതും സമയ ലാഭവും ഓണ്‍ലൈന്‍ വിപണിയുടെ പ്രിയം കുട്ടുന്നു.
ഇഷ്ടം കാര്‍ട്ടൂണിനോട് തന്നെ
സ്കുള് ബാഗിന്റെ കാര്യത്തില്‍ കുട്ടികള്‍ക്കിഷ്ടം കാര്‍ട്ടുണ്‍ കഥാപാത്രങ്ങളോട് തന്നെയാണ്. ആണ്‍കുട്ടികള്‍ക്ക് സ്പൈഡര്മാന്, അവഞ്ചേഴ്സ് എന്നിവയോടാണ് താത്പര്യമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴുമിഷ്ടം ബാര്ബിയോടും ഡോറയോടും തന്നെയാണ്.
എല്ലാവരുടേയും പ്രിയങ്കരരായി ഛോട്ടാ ബീം, പൗ പട്രോള്‍, മിനിയണ്‍സ് എന്നിവയും വിപണിയിലുണ്ട്. വാട്ടര്‍ ബോട്ടില്‍, ടിഫന്‍ ബോക്സ് എന്നിങ്ങനെ എല്ലാത്തിലും നിറഞ്ഞ് നില്‍ക്കുന്നത് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: