ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന് നരേന്ദ്ര മോദിയെ ഫോണിലൂടെ അഭിനന്ദനമറിയിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം ഇമ്രാന് പ്രകടിപ്പിച്ചു. സമാധാനത്തിനും വികസനത്തിനുമുള്ള ആഗ്രഹം ഇമ്രാന് ഖാന് ആവര്‍ത്തിച്ചതായി പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു.
അഭിനന്ദനത്തിന് നന്ദി പറഞ്ഞ മോദി, മേഖലയുടെ വികസനത്തിനും സമാധാനത്തിനും ഭീകരവാദവും അക്രമവും ഇല്ലാത്ത സാഹചര്യവും ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസവും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. ഫലപ്രഖ്യാപനത്തിന് പിന്നാലെ മോദിയെ അഭിനന്ദിച്ച് ഇമ്രാന് ഇംഗ്ലീഷിലും ഉറുദുവിലും ട്വീറ്റ് ചെയ്തിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ബാലാകോട്ടില്‍ ഭീകരപരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തി സൈനികമായി തിരിച്ചടിക്കുകയും ചെയ്തു. പാക് പ്രധാനമന്ത്രിയുടെ ഫോണ്‍ വിളിയില്‍ മോദി വിഷയം സൂചിപ്പിച്ചത് ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: