ഗോണ്ട: ഗുജറാത്തിന്റെ പ്രിയ പുത്രനെ രാജ്യം വീണ്ടും ഭരണഭാരം ഏല്‍പ്പിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ ആ അമ്മയ്ക്ക് അതു കാണാതിരിക്കാനായില്ല. മോദിയുടെ സുരക്ഷിത കരങ്ങളിലേക്ക് രാജ്യഭരണം നല്കിയ അതേദിവസം, മെയ് 23ന്, ജനിച്ച കുഞ്ഞിന് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നു പേരു നല്കാന് മേനജ് ബീഗം എന്ന അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല.
ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ മുഷ്താഖ് അഹമ്മദ്-മേനജ് ബീഗം ദമ്പതികളാണ് മകന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പേര് നല്‍കിയത്. മതാചാരത്തിന്റെ വേലിക്കെട്ടോ, ഭീഷണിയുടെ ചൂണ്ടുവിരലോ ഒന്നും ഇവര്‍ കാര്യമാക്കിയില്ല. തന്റെ മകന് മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്ത് വളരണം എന്നു മാത്രമായിരുന്നു പേരിടുമ്പോള്‍ ആ അമ്മയുടെ മനസില്‍.
വിദ്വേഷത്തിന്റെ രാഷ്ട്രീയം മനസ്സില്‍ സൂക്ഷിച്ച പലരും മേനജ് ബീഗത്തെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചു. എന്നാല്‍, മകന്റെ നന്മ മാത്രം മുന്നില്‍ക്കണ്ട ആ അമ്മ തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല. ദുബായില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മുഷ്താഖ് അഹമ്മദും ഈ പേരിടുന്നതില്‍ നിന്ന് വിലക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ അദ്ദേഹവും അതിന് പിന്തുണ നല്കി. അവസാനം മറ്റു കുടുംബാംഗങ്ങളും ആ തീരുമാനം അംഗീകരിച്ചു. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന പേരില്‍ കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ ഇവര്‍ അപേക്ഷയും നല്കി.
മോദി അധികാരത്തിലേറുമ്പോള്‍ കരിദിനമാചരിക്കുമെന്നും മറ്റും പറയുന്നവര്‍ക്ക് വെളിച്ചമേകണം ഈ അമ്മയുടെ പ്രവൃത്തി. മോദി ഭരണത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരും സുരക്ഷിതരെന്ന് ഈ അമ്മയുടെ പ്രവൃത്തിയും സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: