ഈ ലോകകപ്പില്‍ ബാറ്റ്സ്മാന്മാര് കത്തിക്കയറുമ്പോള്‍ ശ്രദ്ധാകേന്ദ്രം ഓപ്പണര്‍മാര്‍ തന്നെ. തകര്‍പ്പന്‍ തുടക്കം നല്കാന് കെല്‍പ്പുള്ള ഓപ്പണര്‍മാര്‍ മിക്കവാറും എല്ലാ ടീമുകള്‍ക്കും സ്വന്തം. ബാറ്റ്സ്മാന്മാര്ക്ക് അനുകൂലമെന്നു കരുതാവുന്ന ഇംഗ്ലീഷ് പിച്ചുകളില്‍ ഓപ്പണര്‍മാര്‍ തന്നെയാകും ജയപരാജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുക. ശ്രദ്ധേയരായ ഓപ്പണര്‍മാരിലേക്ക്
രോഹിത് ശര്‍മ
ഇന്ത്യയുടെ കുതിപ്പ് രോഹിതിന്റെ ബാറ്റിങ് അനുസരിച്ച്. നിലയുറപ്പിച്ച ശേഷം വലിയ ആക്രമണം അഴിച്ചുവിടുന്ന ശൈലി ഇംഗ്ലീഷ് പിച്ചുകളില്‍ ഫലപ്രദമാകും. വമ്പന്‍ സ്കോറുകളെയും കൂറ്റന്‍ അടികളെയും പ്രണയിക്കുന്ന രോഹിത് ഇംഗ്ലണ്ടില്‍ വിസ്മയം തീര്‍ത്താല്‍ ഇന്ത്യക്ക് ആശ്വസിക്കാം.
ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനാണ് രോഹിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിജയത്തിനു പിന്നില്‍ നായകന് വിരാട് കോഹ്ലിക്കൊപ്പം ചുക്കാന്‍ പിടിച്ചു. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ അടിച്ചുകൂട്ടിയത് 1030 റണ്‍സ്. റണ്‍വേട്ടയില്‍ കോഹ്ലിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരന്. തുടക്കം ലഭിച്ചാല്‍ വലിയ സ്കോറിലേക്ക് മുന്നേറാനുള്ള കഴിവാണ് രോഹിതിന്റെ ശക്തി.
മാര്ട്ടിന് ഗുപ്റ്റില്‍
കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഗുപറ്റില്‍ ഇത്തവണയും പ്രതീക്ഷയിലാണ്. വമ്പന്‍ അടികള്‍ക്ക് പേരുകേട്ട താരം നിലവില്‍ അത്ര ഫോമിലല്ല. ന്യൂസിലന്‍ഡിനായി 169 ഏകദിന മത്സരങ്ങള്‍ കളിച്ച ഗുപ്റ്റില്‍ 16 സെഞ്ചുറികള്‍ ഉള്‍പ്പെടെ 6440 റണ്‍സ് നേടി.
ഡേവിഡ് വാര്‍ണര്‍
പന്ത് ചുരണ്ടല്‍ വിവാദത്തിലെ നാണക്കേടിന്റെ കറ കഴുകിക്കകളയാനുള്ള സുവര്‍ണാവസരമാകും വാര്‍ണര്‍ക്ക് ലോകകപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുത്തന്‍ തുടക്കമാണിതെന്ന് വാര്‍ണര്‍ പ്രതികരിച്ചു കഴിഞ്ഞു. ഐപിഎല്ലിലെ മിന്നും പ്രകടനം ലോകകപ്പില്‍ വാര്‍ണറിന് തുണയാകും.
സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 12 മത്സരങ്ങളില്‍നിന്ന് വാര്‍ണര്‍ അടിച്ചുകൂട്ടിയത് 692 റണ്‍സ്. ഒരു സെഞ്ചുറിയും എട്ട് അര്‍ധസെഞ്ചുറിയും. വാര്‍ണറുടെയും സ്മിത്തിന്റെയും വരവോടെ പുത്തന്‍ പ്രതീക്ഷയിലാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയയ്ക്കായി വാര്‍ണര്‍ 106 ഏകദിന മത്സരങ്ങളില്‍ നിന്ന് 4343 റണ്‍സ് നേടി.
ക്രിസ് ഗെയില്‍
തകര്‍പ്പന്‍ അടിക്ക് നല്കാവുന്ന ഏറ്റവും വലിയ ഉദാഹരണമാകും ക്രിസ് ഗെയിലെന്ന വിന്‍ഡീസ് ഓപ്പണര്‍. അടി തുടങ്ങിയാല്‍ ഏതു ഗ്രൗണ്ടും ഗെയിലിനു മുന്നില്‍ ചെറുതാകുന്ന കാഴ്ച പല തവണ കണ്ടുകഴിഞ്ഞു. ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഗെയില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും സ്വപ്നം കാണില്ലെന്നുറപ്പ്.
വിന്‍ഡീസിനായി 289 ഏകദിന മത്സരങ്ങള്‍ കളിച്ച ഗെയില്‍ 10151 റണ്‍സ് സ്വന്തമാക്കി. അടിച്ചുകൂട്ടിയത് 314 സിക്സുകള്‍. ഏകദിന ക്രിക്കറ്റില്‍ ബ്രെയ്ന്‍ ലാറയ്ക്കു ശേഷം പതിനായിരം റണ്‍സ് പിന്നിടുന്ന ആദ്യ വിന്‍ഡീസ് താരമാണ് ഗെയില്‍.
ക്വിന്റണ്‍ ഡി കോക്ക്
ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷയുടെ പ്രധാന ആയുധമാണ് ക്വിന്റണ്‍ ഡി കോക്ക്. സമീപകാലത്തെ ഡി കോക്കിന്റെ പ്രകടനം അവരുടെ പ്രതീക്ഷയ്ക്ക് കൂടുതല്‍ കരുത്തേകും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിച്ചതില്‍ ഡി കോക്ക് പ്രധാന പങ്ക് വഹിച്ചിരുന്നു. ഹാഷിം അംലയ്ക്കൊപ്പമാകും ഡി കോക്ക് ഇന്നിങ്സ് തുറക്കുക. ദക്ഷിണാഫ്രിക്കക്കായി 106 ഏകദിനങ്ങള്‍ കളിച്ച ഡി കോക്ക് 45.6 ശരാശരിയില്‍ 4602 റണ്‍സ് നേടി.
ജോണി ബെയര്‍സ്റ്റോ
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോണി ബെയര്സ്റ്റോക്കിത് ആദ്യ ലോകകപ്പ്. 2011ല്‍ ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ച താരം കഴിഞ്ഞ വര്‍ഷങ്ങളിലാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇത്തവണ സ്വന്തം നാട്ടിലെ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രധാന പ്രതീക്ഷയും ബെയര്‍സ്റ്റോയിലാണ്.
ജേസണ്‍ റോയ്ക്കൊപ്പം ബെയര്‍സ്റ്റോ നല്കുന്ന തുടക്കം ഇംഗ്ലണ്ട് മുന്നേറ്റത്തില്‍ നിര്‍ണായകമാകും. ഐപിഎല്ലില്‍ നടത്തിയ മിന്നുന്ന പ്രകടനം ലോകകപ്പില്‍ ബെയര്‍സ്റ്റോക്ക് കൂട്ടുണ്ട്. ഇംഗ്ലണ്ടിനായി 63 ഏകദിന മത്സരങ്ങള്‍ കളിച്ച ബെയര്‍സ്റ്റോ 47.5 റണ്‍സ് ശരാശരിയില്‍ 2329 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: