ത്രിപുര: ത്രിപുരയില്‍ കനത്ത മഴയിലും കാറ്റിലും 739 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വടക്കന്‍ ത്രിപുര, ഉനക്കൊട്ടി, ധാലാ ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ മഴ ബാധിച്ചത്. പലയിടങ്ങളിലും നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ 739 പേരില്‍ 358 പേര് ഉനക്കൊട്ടി ജില്ലക്കാരാണ്. 381 പേര് വടക്കന്‍ ത്രിപുരയിലുള്ളവരാണ്. കനത്ത മഴയെ തുടര്‍ന്ന് 1,039 വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
വൈദ്യൂതി പോസ്റ്റുകളും മരങ്ങളും കാറ്റില്‍ കടപുഴകിയിട്ടുണ്ട്. 40 ബോട്ടുകളാണ് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. എന്‍ഡി ആര് എഫും ത്രിപുര സ്റ്റേറ്റ് റൈഫിള്‍സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഉനക്കൊട്ടിയില് ശനിയാഴ്ച ഉച്ചതിരിഞ്ഞ് അപകടകരമാം വിധത്തില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇന്നും ശക്തമായ മഴയ്ക്കും ഇടിമിന്നലും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: