പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെളളിയിലും കുറവ് കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പരിശോധനകള്‍ക്കായി ഓഡിറ്റിംഗ് വിഭാഗം ദേവസ്വം ഓഫീസിലെത്തി.
ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘമാണ് പത്തനംതിട്ട ദേവസ്വം ഓഫീസില്‍ പരിശോധനയ്ക്കായി എത്തിയത്. ഓഡിറ്റിംഗ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം സ്ട്രോംഗ് റൂം മഹസര്‍ ഓഫീസിലെത്തിച്ചിട്ടുണ്ട്. മഹസര്‍ പരിശോധിച്ചശേഷം സ്ട്രോങ് റൂം തുറന്നു പരിശോധിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
നിലവിലെ 2017 മുതലുളള മൂന്നുവര്‍ഷത്തെ വഴിപാട് സ്വത്തുവിവരങ്ങളാണ് ഓഡിറ്റിങ് വിഭാഗം തേടുന്നത്. എന്നാല്‍, ശബരിമലയിലെ വഴിപാട് സ്വര്‍ണത്തില്‍ കുറവില്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. എല്ലാ വിവരങ്ങളും മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറിച്ചുളള പ്രചാരണം ശബരിമലയെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
സ്ട്രോംഗ് റൂം തുറക്കേണ്ട ആവശ്യമില്ലെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ 40 കിലോയുടെയും വെളളിയില്‍ 100 കിലോയുടെയും കുറവ് വന്നുവെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: