മട്ടാഞ്ചേരി: കൊച്ചി -കോഴിക്കോട് ഹൈഡ്രോഫോയില്‍ ക്രൂയീസ് കപ്പല്‍ സര്‍വ്വീസിന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി. രാജ്യത്തെ ആദ്യ ഹൈഡ്രോഫോയില്‍ ക്രൂയീസ് സര്‍വ്വീസാണിത്. കൊച്ചി മറൈന്‍ ഡ്രൈവില്‍നിന്ന് കോഴിക്കോട് ബേപ്പുരിലേയ്ക്കാണ് ആദ്യഘട്ട സര്‍വ്വീസ്. രണ്ടാം ഘട്ടത്തില്‍ കൊച്ചി -വിഴിഞ്ഞം (തിരുവനന്തപുരം) സര്‍വ്വീസും തുടങ്ങും. 2016 ല്‍ പ്രവര്‍ത്തനാനുമതി നേടിയ പദ്ധതിയാണിത്.
അടുത്ത മാസം ക്രൂയീസ് ബോട്ട് സര്‍വ്വീസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വിദേശ മലയാളി കൂട്ടായ്മയുടെ കമ്പനിയായ സേഫ്ബോട്ട് സര്‍വ്വീസ് പ്രൈവറ്റാണ് ഹൈഡ്രോ ഫോയില്‍ ക്രൂയീസ്ബോട്ട് സര്‍വ്വീസ് നടത്തുന്നത്. നൂറ് കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ഇതിനോടകം 15 കോടി രൂപ വിലയുള്ള രണ്ട് ബോട്ടുകള്‍ കൊച്ചിയിലെത്തിട്ടുണ്ട്. റഷ്യന്‍ നിര്‍മ്മിത ബോട്ട് ഗ്രീസിലെ ഏതന്‍സില്‍ നിന്നാണ് എത്തിച്ചത്. ഒട്ടേറെ സവിശേഷതകളുള്ള ബോട്ടിന്റെ പ്രോപ്പല്ലര്‍ മാത്രമേ ജലപ്പരപ്പിനടിയിലുണ്ടാകു. ഭക്ഷണശാല, ഉല്ലാസപരിപാടികള്ക്കുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയുള്ള ക്രൂയീസ് ബോട്ടിന് രണ്ട് എന്‍ജിനുകളാണുള്ളത്. 120 യാത്രക്കാര്‍ക്കാണ് യാത്രാനുമതിയുള്ളത്. 220 കിലോമീറ്റര്‍ദൂരമുള്ള കൊച്ചി -കോഴിക്കോട് സര്‍വ്വീസിന് 1500 രൂപയാണ് നിരക്ക്. ഇതില്‍ കിലോമീറ്ററിന് ഒരു രൂപ സര്‍ക്കാര്‍ സബ്സിഡിയുണ്ടാകും. നാലര മണികൂറാണ് സമയം. സര്‍വ്വീസില്‍ നിന്നുള്ള 30 ശതമാനം ലാഭവിഹിതം സര്‍ക്കാറിന് നല്‍കണം. കൊച്ചി തുറമുഖ ട്രസ്റ്റ് ഹൈഡ്രോഫോയില്‍ ക്രൂയിസ് ബോട്ടിനെ സേവനനിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓണത്തോടെ തിരുവനന്തപുരം സര്‍വ്വീസും ആരംഭിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: