ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്രയ്ക്കും സഹായിയായ മനോജ് അറോറയ്ക്കും ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കോടതി വദ്രയ്ക്കനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.
വദ്രയ്ക്ക് അടുത്തിടെ വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കേസില്‍ ഈ മാസം 19 വരെ റോബര്‍ട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ദല്‍ഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.
അതേസമയം, ബിനാമി സ്വത്തിടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നേരത്തെ വദ്രയെ ചോദ്യം ചെയ്തിരുന്നു.
വദ്ര തന്റെ ബിസിനസ്സ് സഹായി മനോജ് അറോറയുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആരോപിക്കുന്നത്.മനോജ് അറോറയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വദ്ര അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു.ജാമ്യം അനുവദിച്ച കോടതി ചോദ്യം ചെയ്യലിനു ഹാജരാകാന്‍ വദ്രയോട് നിര്‍ദേശിച്ചിരുന്നു.ലണ്ടനില്‍ 1.9 മില്യണ്‍ പൗണ്ട്സ് മുടക്കി വദ്ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാത്രമല്ല വദ്രയ്ക്ക് ലണ്ടനില്‍ 2 വീടുകളും,6 ഫ്ലാറ്റുകളും മറ്റ് സ്വത്തുക്കളുമുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: