ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. മൂന്ന് സംസ്ഥാന അധ്യക്ഷന്മാരാണ് തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചത്. ഇതോടെ രാജിവച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാര് അഞ്ചായി.
പിസിസി അധ്യക്ഷന്മാരായ റിപുന്‍ ബോറ(ആസാം) അജോയ്കുമാര്‍(ഝാര്‍ഖണ്ഡ്) സുനില്‍ ഝാക്കര്‍( പഞ്ചാബ്) എന്നിവരാണ് രാജി നല്‍കിയത്. തോല്‍വിക്ക് കാരണം എന്താണെങ്കിലും ഈ പദവിയില്‍ തുടരാന്‍ മനസാക്ഷി എന്നെ അനുവദിക്കുന്നില്ല. ആസാം പിസിസി അധ്യക്ഷന്‍ റിപുന്‍ ബോറ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആസാമിലെ 14 ലോക്സഭാ സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഒന്‍പതെണ്ണം ബിജെപിക്കും രണ്ടെണ്ണം മറ്റുള്ളവര്‍ക്കുമാണ് ലഭിച്ചത്.
13 സീറ്റില്‍ എട്ടെണ്ണം ലഭിച്ചെങ്കിലും തങ്ങളുടെ അഭിമാനമായ ഗുരുദാസ്പൂര്‍ സീറ്റില്‍ തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പഞ്ചാബ് പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ രാജിനല്കിയത്. ഇവിടെ ബിജെപിയുടെ സണ്ണി ഡിയോളാണ് ജയിച്ചത്, അതും വന്‍ഭൂരിപക്ഷത്തിന്.രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ ഇമെയില്‍ അയച്ചതായി സുനില്‍ ഝാക്കര്‍ പറഞ്ഞു.
ഢാര്‍ഖണ്ഡിലെ 14 സീറ്റില്‍ ഒരെണ്ണം മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അജോയ് കുമാര്‍ രാജിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെ വന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാണ് വന്തോല്വിയെന്നതും പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
യുപി അധ്യക്ഷന്‍ രാജ് ബബ്ബാറും ഒഡീഷ അധ്യക്ഷന്‍ നിരഞ്ജന് പട്നായിക്കും കഴിഞ്ഞ ദിവസങ്ങളില്‍ രാജിവച്ചിരുന്നു. ബബ്ബാറിനൊപ്പം കോണ്‍ഗ്രസ് അമേഠി ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്രയും രാജിവച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ അമേഠിയില്‍ തോറ്റതിന്റെ അടിസ്ഥാനത്തിലായിരുന്നു മിശ്രയുടെ രാജി. കര്‍ണ്ണാടകത്തിലെ പ്രചാരണ സമിതി അധ്യക്ഷന്‍ എച്ച് കെ പാട്ടീലും നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: