തലശ്ശേരി: തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ തലശ്ശേരിയിലെ പ്രമുഖ സിപിഎം ജനപ്രതിനിധിയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമെന്ന് മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭ കൗണ്‍സിലറുമായ സി.ഒ.ടി നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയാണ് നസീര്‍. ഇതേ മൊഴി കഴിഞ്ഞ ദിവസം പോലീസിനും നസീര്‍ നല്‍കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഎം ജനപ്രതിനിധി തന്നെ രണ്ട് ദിവസം നേരിട്ട് ഭീഷണിപ്പെടുത്തി. കാലടിച്ച് പൊട്ടിക്കുമെന്നായിരുന്നു ഭീഷണി. തനിക്ക് നേരെ അക്രമം നടത്തിയതിന് രണ്ട് ദിവസം മുമ്പ് ഇഫ്ത്താര്‍ പാര്ട്ടിയില്വെച്ചും തന്നെ ജനപ്രതിനിധി ഭീഷണിപ്പെടുത്തിയിരുന്നതായും നസീര്‍ പറഞ്ഞു.
അക്രമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ജനപ്രതിനിധിയുടെ കൂടെ അക്രമികളെ കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിലെ ചില വികസന പദ്ധതികളുമായി ബന്ധപ്പെട്ട് അഴിമതി ചൂണ്ടിക്കാട്ടി നസീറിന്റെ നേതൃത്വത്തില്‍ ലഘുലേഖയും മറ്റും പുറത്തിറക്കിയിരുന്നു. പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍വെച്ച് നസീറും സംഘവും ലഘുലേഖ ഉദ്ഘാടകന്‍ നല്കാന് ശ്രമിക്കുന്നതിനിടെ ജനപ്രതിനിധി തടഞ്ഞിരുന്നതായും ഇയാള്‍ പറഞ്ഞു.
വികസനത്തിന്റെ രണ്ടാം ഘട്ടമായി മരം മുറിയുമായി ബന്ധപ്പെട്ട് തടസ്സം നിന്നതും തന്നോട് വിരോധത്തിന് കാരണമായതായിട്ടുണ്ടെന്ന് നസീര്‍ പറഞ്ഞു. പി.ജയരാജനെതിരെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് മുതലെടുത്ത് ജനപ്രതിനിധിയായ നേതാവ് അക്രമത്തിന് തെരഞ്ഞെടുക്കുകയായിരുന്നു.
നസീറിനെ അക്രമിച്ച സംഘത്തില്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരായ രണ്ടു പേരെ ഏതാനും ദിവസം മുമ്പ് പോലീസ് പിടികൂടിയിരുന്നു. പ്രതികളായ മറ്റ് രണ്ടു പേരും സഹായികളുമടക്കം ഏഴോളം പേര് സംഭവത്തില്‍ പിടിയിലാകാനുണ്ട്. കേസന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ സിപിഎമ്മിന്റെ പോഷക സംഘടനയുടെ പ്രമുഖ നേതാവുകൂടിയായ ജനപ്രതിനിധി കൂടി കേസില്‍ പ്രതിയാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: