തീയാളുന്ന വാലുമായി ഹനുമാന് ലങ്കയിലെ ഓരോ മണിമന്ദിരങ്ങള്‍ക്കു മുകളിലൂടെയും ചാടിനടന്നു. ദുഷ്ടനായ രാവണന്റെ നഗരി നിമിഷങ്ങള്‍ക്കകം അഗ്നികുണ്ഡമായി മാറി. ഹനുമാന് നടത്തിയ ദഹനത്തിന് വായുഭഗവാന് സംപൂര്‍ണ സഹായം ചെയ്തു കൊടുത്തു.
വിഭീഷണന്റെ രാജമന്ദിരത്തിലും സീതയിരുന്ന ശിംശിപാ വൃക്ഷത്തിലും മാത്രം തീ പടര്‍ന്നില്ല. വിഭീഷണന്റെ വിഷ്ണുസ്തുതിയും സരമയുടെ ലക്ഷ്മീസ്തവവും ത്രിജടയുടെ രാമനാമജപവും സീതയുടെ അഗ്നിദേവ പ്രാര്‍ഥനകളുമാണ് ആ രണ്ടു പ്രദേശങ്ങളേയും തീയില്‍ നിന്നും രക്ഷിച്ചത്.
ലങ്കാദഹനത്തിനു ശേഷം ഹനുമാന് സമുദ്രത്തില്‍ വാല് മുക്കി തീകെടുത്തി. വീണ്ടും സീതയ്ക്കരികിലെത്തി അനുവാദം വാങ്ങിയ ശേഷം ലങ്കയുടെ വടക്കേ അരികിലെത്തി മഹേന്ദ്രഗിരിയിലേക്ക് കുതിച്ചു. സമുദ്രത്തില്‍, ഹനുമാന് ആതിഥ്യമരുളി മൈനാക പര്‍വതം നില്‍പ്പുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ ഹനുമാന് ആ ആതിഥ്യം സ്വീകരിച്ചു. വീണ്ടും യാത്ര തുടങ്ങി.
ജാംബവാന്, അംഗദന് തുടങ്ങിയവര്‍ മഹേന്ദ്രഗിരിയില്‍ ഹനുമാന്റെ വരവും പ്രതീക്ഷിച്ച് അക്ഷമരായി നില്‍പ്പുണ്ടായിരുന്നു. അപ്പോഴാണ് സീതയെ കണ്ടെത്തിയ സന്തോമറിയിച്ചു കൊണ്ട് ഹനുമാന്റെ ശബ്ദം അവിടെയെങ്ങും മാറ്റൊലി കൊണ്ടത്. പ്രതീക്ഷയോടെ ഇരിക്കുകയായിരുന്ന, പടുവൃദ്ധനെങ്കിലും ഭീമാകാനായ ജാംബവാന്റെ കൈകളിലേക്ക് കൃശഗാത്രനായി മാറിയ ഹനുമാന് ഒരു കുഞ്ഞെന്ന കണക്കേ വന്നു പതിച്ചു.
വാനരനായകന്മാര്‍ക്കും സേനയ്ക്കും സന്തോഷമടക്കാനായില്ല. സീതയെ കണ്ടെത്തിയ വാര്‍ത്തയുമായി വന്ന ഹനുമാനെ തോളിലേറ്റി ഘോഷയാത്രയായി അവര്‍ കിഷ്കിന്ധയിലേക്ക് പുറപ്പെട്ടു. സുഗ്രീവന്റെ മധുവനത്തിലാണ് വാനരക്കൂട്ടം ആദ്യമെത്തിയത്. അവിടെ വച്ചവര്‍ ഫലമൂലങ്ങള്‍ ഭക്ഷിച്ച് വിശപ്പടക്കി. വാനരസേനയെത്തിയ വിവരമറിഞ്ഞ് സുഗ്രീവന് മധുവനത്തിലെത്തി. സീതയെ കണ്ടെത്തിയ വാര്‍ത്തയറിഞ്ഞതോടെ അക്കാര്യം രാമനെ അറിയിക്കാന്‍ സുഗ്രീവന് തിടുക്കമായി.
ഉടനെ എല്ലാവരുമൊരുമിച്ച് രാമസന്നിധിയിലെത്തി. ഭക്ത്യാദരങ്ങളോടെ കാല്ക്കല് പ്രണമിച്ചു നിന്ന ഹനുമാനെ രാമന് സ്നേഹവായ്പുകളോടെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ‘ കണ്ടേന്…ദേവിയെ കണ്ടേന്..’ എന്ന് ഹനുമാന് ഉച്ചത്തിലുരുവിട്ടു കൊണ്ടിരുന്നു. അനന്തരം ശ്രീരാമനോട് സീതയെ കണ്ടെത്തിയ വൃത്താന്തമെല്ലാം ഹനുമാന് വിശദീകരിച്ചു. സീത നല്കിയ ചൂഡാമണി രാമദേവന്റെ കൈകളില്‍ നല്കി. അടയാള വാക്യങ്ങളും രഹസ്യമായി പറഞ്ഞു കേള്‍പ്പിച്ചു. പ്രിയപത്നി സുരക്ഷിതയായിരിക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞതോടെ രാമഹൃദയം സന്തോഷത്താല്‍ തുടിച്ചു.
പിന്നീടൊട്ടും നേരം പാഴാക്കാതെ വാനരനേതക്കാന്മാര്ക്കൊപ്പം രാമലക്ഷ്മണന്മാര് ദക്ഷിണ സമുദ്രതീരത്തേക്ക് യാത്രയായി.
( തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: