ആലപ്പുഴ: ബുദ്ധദേവ് ഭട്ടാചാര്യയും, മണിക് സര്‍ക്കാരും ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ അറിയപ്പെടുന്നത് ബംഗാളിലേയും ത്രിപുരയിലെയും അവസാന സിപിഎം മുഖ്യമന്ത്രിമാര്‍ എന്ന നിലയിലാണ്. അവരുടെ പട്ടികയിലേക്ക് കയറിക്കൂടി ചരിത്രത്തില്‍ സ്ഥാനം പിടിക്കാനാണ് പിണറായി വിജയന്റെ ശ്രമമെങ്കിലും സിപിഎമ്മിന് അത് അനുവദിക്കാനാകില്ല.
2021 ഓടെ പാര്‍ട്ടിയുടെ അവസാന സര്‍ക്കാരും നിലംപതിക്കും എന്നത് മാത്രമല്ല, പാര്‍ട്ടി ദേശീയ നേതൃത്വത്തെ പോലും തീറ്റിപ്പോറ്റുന്ന സംസ്ഥാനവും കൈവിടുക എന്ന ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടു തുടങ്ങി.
ഇതിന്റെ സൂചനയാണ് കേരളത്തില്‍ നിന്നുള്ള ചില നേതാക്കളുടെ പ്രതികരണങ്ങളും, പോളിറ്റ്ബ്യൂറോയുടെ നിലപാടുകളും. പിണറായി വിജയന്റെ നിലപാടുകളേയും ശൈലിയെയും നേരിട്ടു തള്ളിപ്പറയാനുള്ള ധൈര്യമൊന്നും ഇവര്‍ക്കില്ലെങ്കിലും, പരോക്ഷമായി അവര്‍ ലക്ഷ്യം വയ്ക്കുന്നത് പിണറായി ലൈനിനെയാണ്.
ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികള്‍ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞത് മുന്‍കൂട്ടി കാണാനും അതിനനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലും പാര്‍ട്ടി സംസ്ഥാന ഘടകം പരാജയപ്പെട്ട് എന്നാണ് പോളിറ്റ്ബ്യൂറോ നിലപാട്. പ്രത്യക്ഷത്തില്‍ സംസ്ഥാന നേതൃത്വത്തിനാണ് വിമര്‍ശനം എങ്കിലും, കുന്തമുന നീളുന്നത് സംസ്ഥാന ഘടകത്തെ പൂര്‍ണമായും വിഴുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം ആദ്യമായി കൃത്യമായ വിശകലനത്തിന് തയ്യാറായത് കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ എം.വി. ഗോവിന്ദനായിരുന്നു. കേരളത്തില്‍ പാര്‍ട്ടിക്ക് ഏക സീറ്റ് നേടിക്കൊടുത്തതും ഗോവിന്ദന്റെ നേതൃത്വത്തിലായിരുന്നു. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയുടേയും, ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിലും പാര്‍ട്ടി ചുമതലക്കാരന് ഗോവിന്ദനായിരുന്നു.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന പിണറായി വിജയന്റേയും കോടിയേരിയുടെയും അഭിപ്രായത്തെ ആദ്യം തള്ളിപ്പറഞ്ഞത് ഗോവിന്ദനാണ്. വോട്ടു നഷ്ടമാക്കിയ പ്രധാന വിഷയമാണ് ശബരിമലയെന്നും അദ്ദേഹം പറയുന്നു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റേയും അടിസ്ഥാന വോട്ടുകള്‍ യുഡിഎഫിലേക്ക് പോയെന്ന് മറ്റൊരു കേന്ദ്രകമ്മിറ്റിയംഗമായ തോമസ് ഐസക്കും പരസ്യമായി പ്രഖ്യാപിച്ചു.
സിപിഐ നേതാക്കളായ ബിനോയ് വിശ്വവും, സി. ദിവാകരനും ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ പിഴവ് തിരിച്ചടിയായെന്ന് വ്യക്തമാക്കിയിരുന്നു. ഘടകകക്ഷി നേതാക്കളായ ആര്. ബാലകൃഷ്ണപിള്ളയും, കെ.ബി. ഗണേഷ് കുമാറും ശബരിമല വിഷയം ഇടതുപക്ഷത്തെ ബാധിച്ചതായി പറഞ്ഞു.
ഇടതുമുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ച ചെയ്യാതെ പിണറായി വിജയന് നേരിട്ടാണ് സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാനും, വിശ്വാസികളെ വേട്ടയാടാനും നടപടിയെടുത്തത്. അതിനാല്‍ തന്നെ ശബരിമല തിരിച്ചടിയായെന്ന് പാര്‍ട്ടി സമ്മതിക്കുന്നത് പിണറായിയെ തള്ളിപ്പറയുന്നതിന് തുല്യമാണ്. ഇതിനിടെയാണ് ശബരിമല വിഷയത്തില്‍ ഇടതിന് ദോഷം സംഭവിച്ചിട്ടില്ലെന്നും തന്റെ നിലപാടുകള്‍ മാറ്റില്ലെന്നും പിണറായി വ്യക്തമാക്കുന്നത്.
ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ 123 ഇടങ്ങളിലും എല്‍ഡിഎഫ് പിന്തള്ളപ്പെട്ട് കഴിഞ്ഞു. ആറ് മാസത്തിനുള്ളില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനെ നേരിടണം. പിണറായിയുടെ ഏകാധിപത്യത്തെ അംഗീകരിച്ച് ഇനി മുന്നോട്ട് പോകാന്‍ കഴിയുമോയെന്ന ആശങ്കയാണ് പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്. 19 മണ്ഡലങ്ങളിലെയും തോല്‍വിക്ക് ഒരു പൊതുകാരണം ശബരിമല തന്നെയാണെന്ന് ഒരു വിഭാഗം നേതാക്കളെങ്കിലും തുറന്നു സമ്മതിക്കുന്നു.
പിണറായിയുടെ സ്വന്തം ബൂത്തായ ധര്‍മ്മടം മണ്ഡലത്തിലെ 68-ാം നമ്പര്‍ ബൂത്തില്‍ സിപിഎം 41 വോട്ടുകള്‍ക്ക് പിന്നില്‍ പോയി. പാര്‍ട്ടി കോട്ടയില്‍ പോലും വിള്ളല്‍ വീണു എന്നത് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: