പാലക്കാട്: കള്ളുഷാപ്പുകളിലേക്കെത്തിച്ച ആയിരം ലിറ്റര്‍ സ്പിരിറ്റും,1320 ലിറ്റര്‍ പഴകിയ കള്ളും എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ പിടികൂടി. കഴിഞ്ഞ രാത്രിയാണ് പട്ടാമ്പി തൃത്താല മേഖലയില്‍ നടത്തിയ പരിശോധനയില്‍ കൂറ്റനാട് പ്ലാങ്ങാട്ടിരിയില് നിന്ന് വ്യാജകള്ള് നിര്‍മാണത്തിനായി കൊണ്ടുവന്ന സ്പിരിറ്റ് പിടികൂടിയത്.
14 പേര്‍ക്ക് ഇരിക്കാവുന്ന വാനിന്റെ സീറ്റിനടിയിലും മുകളിലുമായി രഹസ്യഅറയില്‍ 20 ലിറ്ററിന്റെ 50 കന്നാസുകളിലാണ് ആയിരം ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഡ്രൈവര്‍ കോഴിക്കോട് ബാലുശ്ശേരിപുന്നത്ത് സ്വദേശി കുഴികണ്ടത്തില്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ മകന് ഹംസ (46) യെ അറസ്റ്റ് ചെയ്തു. ഒരു കള്ളുഷാപ്പിനോട് ചേര്‍ന്നാണ് വാന്‍ നിര്‍ത്തിയിട്ടിരുന്നത്. സ്പിരിറ്റ് കലക്കാന്‍ മറ്റൊരു മിനി ലോറിയില്‍ സൂക്ഷിച്ചിരുന്ന 1320 ലിറ്റര്‍ പഴകിയ കള്ളും കണ്ടെത്തി. തമിഴ്നാട്ടിലെ ദിണ്ടിവനത്തില് നിന്നാണ് ഇയാള്‍ തൃത്താലയിലേക്ക് സ്പിരിറ്റ് കൊണ്ടുവന്നത്.
ഹംസ ഇതിനു മുമ്പും പലതവണ സ്പിരിറ്റ് കടത്തിയിട്ടുണ്ട്.
ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് തൃത്താലയിലേക്ക് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലില്‍ പറഞ്ഞു. തൃത്താലയിലെ കള്ള്ഷാപ്പ് ബിനാമികള്ക്കായാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പ്രതി ഹംസ സമ്മതിച്ചു. ഫോണില്‍ ലഭിച്ച മെസേജിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റ് എത്തിച്ചതെന്നും പ്രതി പറഞ്ഞു. ഇയാളുടെ ഫോണ്‍കോളുകള്‍ പരിശോധിക്കുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇതിനുപിന്നില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. കേസ് ഒഴിവാക്കുന്നതിന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കടുത്ത രാഷ്ട്രീയ സമര്‍ദ്ദം ഉണ്ട്. പഴകിയ കള്ളില്‍ സ്പിരിറ്റ് കലര്‍ത്തിയിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.
പാലക്കാട്ട് ഈ മാസത്തെ രണ്ടാമത്തെ വന്‍ സ്പിരിറ്റ് വേട്ടയായിരുന്നു ഇത്. ഈമാസം ആദ്യവാരം വാഹനപരിശോധനയ്ക്കിടെ തത്തമംഗലത്തു നിന്നും 500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. സംഭവത്തില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനില്‍ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നടന്നുവരുന്ന പരിശോധനയുടെ ഭാഗമായാണ് 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടാന്‍ കഴിഞ്ഞത്.ഈ രണ്ടു കേസുകള്‍ക്കും ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
ഒറ്റപ്പാലം എക്സൈസ് സിഐ ജീസണാണ് അന്വേഷണ ചുമതല. ഇന്റലിജന്‍സ് അസി: എക്സൈസ് കമ്മീഷണര്‍ ബാബു, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എം. റിയാസ്, ടി. രാജീവ്,അബിദാസന്, പ്രിവന്റീവ് ഓഫീസര്‍മാരായ സി. സെന്തില്‍ കുമാര്‍, എം. യൂനസ്, കെ.എസ്. സജിത്ത്, പി.എന്‍. രാജേഷ്കുമാര്‍, സിവില്‍ ഓഫീസര്‍മാരായ ശ്രീകുമാര്‍, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: