കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ ഹൈക്കോടതിയില്‍ അപേക്ഷ നല്കി. തലശേരി സെഷന്‍സ് കോടതിയില്‍ നല്കിയ കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കുറ്റപത്രത്തില്‍ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
എന്നാല്‍ ഏത് കുറ്റപത്രം സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സെഷന്‍സ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ തലശ്ശേരിയില്‍ നിന്നും മാറ്റണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. വിചാരണ ജില്ലയ്ക്ക് പുറത്തേയ്ക്ക് മാറ്റുന്നത് ഈ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും കേസ് ഇപ്പോള്‍ പരിഗണിക്കുന്ന തലശ്ശേരി സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സിബിഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഈ കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി ആദ്യം മടക്കിയിരുന്നു. കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സിബിഐയോട് തലശ്ശേരി കോടതി പറഞ്ഞു. ഏത് കോടതി കുറ്റപത്രം പരിഗണിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും തലശ്ശേരി കോടതി വ്യക്തമാക്കി.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂര്‍വമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് തലശ്ശേരി കോടതി ഈ തീരുമാമനം കൈക്കൊണ്ടത്. സിപിഎമ്മിന്റ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതിനാല്‍ ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റി കേസിന്റെ പൂര്‍ണ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയില്‍ നടത്തണമെന്നുമായിരുന്നു ഷുക്കൂറിന്റെ സഹോദരന് ദാവൂദ് മുഹമ്മദും ആവശ്യപ്പെട്ടിരിക്കുന്നത്. എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: