തിരുവനന്തപുരം : മസാല ബോണ്ടില്‍ സര്‍ക്കാര്‍ നടപടികള്‍ ആകെ ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവി രമേശ് ചെന്നിത്തല. എസ്എന്‍സി ലാവ്ലിന് കമ്പനിയില്‍ 20 ശതമാനം ഷെയര്‍ സിഡിപി ക്യൂവിന് ഉണ്ട്. ലാവ്ലിന്റെ പ്രതിരൂപമാണ് സിഡിപിക്യു. ലാവ്ലിന് കമ്പനിയെ സഹായിക്കാന്‍ എന്ത് പ്രതിബദ്ധതയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും മസാല ബോണ്ടിനെ കുറിച്ച് നിയമസഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ രമേശ് ചെന്നിത്തല ചോദിച്ചു.
മസാല ബോണ്ട് വിഷയത്തില്‍ കേരളത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കൂട്ട് നിന്നത്. കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മുഖ്യമന്ത്രി മണിയടിച്ചത്. ബോണ്ട് നേരത്തെ തന്നെ പ്രൈവറ്റ് ഇഷ്യു ചെയ്ത് വിറ്റിരുന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തനിക്ക് കയറില്‍ ഡോക്ടറേറ്റില്ലെന്നേയുള്ളൂ. സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദം നേടിയത്. അതേസമയം പ്രതിപക്ഷ നേതാവിനെ വിഡ്ഢിയെന്നും മണ്ടനെന്നും ധനമന്ത്രി വിളിച്ച നടപടി നിലവാരമില്ലാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
മസാല ബോണ്ടിലെ വ്യവസ്ഥകള്‍ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. കെ.എസ്. ശബരീനാഥന് എംഎല്‍എ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് സഭയില്‍ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: