ന്യൂദല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേറാക്രമണത്തിലെ കേരളാ ബന്ധം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ ശ്രീലങ്കയിലെത്തി. ഇവര്‍ ഒരാഴ്ച അവിടെത്തങ്ങും. നേരത്തെ, ലങ്കന്‍ യാത്രയ്ക്ക് എന്‍ഐഎയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
തങ്ങളുടെ അന്വേഷണത്തില്‍ ലഭിച്ച മുഴുവന്‍ വിവരങ്ങളും ഇന്ത്യക്ക് കൈമാറാമെന്ന് ശ്രീലങ്ക വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് എന്‍ഐഎ സംഘം തന്നെ ശ്രീലങ്കയ്ക്ക് പോകുന്നത്. എന്‍ഐഎ മേധാവി വൈ.സി. മോദിയുടെയോ ഒരു ഐജിയുടെയോ നേതൃത്വത്തിലുള്ള സംഘമാകും പോകുക. ഐഎസിന്റെ കേരള ഘടകവും ലങ്കന്‍ ഭീകരരും തമ്മിലുള്ള ബന്ധമാണ് ഇവര്‍ പ്രധാനമായും അന്വേഷിക്കുക.
ശ്രീലങ്കയിലെ ചാവേറാക്രമണത്തിനു പിന്നിലുള്ളവരും കേരളമടക്കം ദക്ഷിണേന്ത്യയിലുള്ള ഭീകരരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന് ഇതിനകം വെളിവായി. ഇത് ലങ്കന്‍ അന്വേഷണ ഏജന്‍സികള്‍ കൂടി സ്ഥിരീകരിച്ചാല്‍ മതി. അതിന് കാത്തിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതന് പറഞ്ഞു. ചാവേറുകള്‍ക്ക് കേരളവുമായും തമിഴ്നാടുമായും ബന്ധമുണ്ടെന്ന് ലങ്കന്‍ സൈനിക മേധാവി തന്നെ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം എന്‍ഐഎ പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ലങ്കന്‍ ചാവേറാക്രമണങ്ങളുടെ സൂത്രധാരനും ചാവേറുമായിരുന്ന സഹ്റാന്‍ ഹാഷിമിന്റെ അനുയായി ആയിരുന്നുവെന്നും വ്യക്തമായി. കേരളത്തില്‍ ഭീകരാക്രമണത്തിന് ഇയാള്‍ പദ്ധതിയിട്ടിരുന്നതായും കണ്ടെത്തി. ദക്ഷിണേന്ത്യയില്‍ നിന്ന് അനവധി യുവാക്കളെ ഇയാളാണ് ഭീകരപ്രവര്‍ത്തനത്തിലേക്ക് വഴി തിരിച്ചുവിട്ടിരുന്നത്.
ഹാഷിം അടക്കം ഒന്‍പത് ചാവേറുകളാണ് ശ്രീലങ്കയില്‍ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ദിനത്തില്‍ ചാവേറാക്രമണം നടത്തിയത്. ഐഎസും അവരുമായി ബന്ധമുള്ള നാഷണല്‍ തൗഹീദ് ജമാഅത്തുമാണ് സ്ഫോടനങ്ങള്‍ക്കു പിന്നിലെന്നും തെളിഞ്ഞിട്ടുണ്ട്.
തങ്ങളുടെ അന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ എന്‍ഐഎ ശ്രീലങ്കയ്ക്കും കൈമാറും. കേരളത്തിലെയും കോയമ്പത്തൂരിലെയും ഐഎസ് ശാഖകളെക്കുറിച്ച് ലാപ്ടോപ്പുകള്, പെന്‍ഡ്രൈവുകള്‍ എന്നിവയില്‍ നിന്ന് ശേഖരിച്ച ഇലക്ട്രോണിക് തെളിവുകളും കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനു പുറമേ ഹാഷിമിന്റെ വര്‍ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. ഐബിയും റോയും ശേഖരിച്ച വിവരങ്ങള്‍ വീണ്ടും വിശകലനം ചെയ്യും, അവര്‍ പറഞ്ഞു.
ഭീകരാക്രമണമുണ്ടാകുമെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ രണ്ടു മണിക്കൂര്‍ മുന്‍പ് ശ്രീലങ്കയെ അറിയിച്ചിരുന്നു. എന്നാല്‍, അവര്‍ ഇത് അവഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: