കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ പ്രചാരണ പരിപാടിയുമായി ശബരിമല കര്‍മസമിതി. വിശ്വാസ സംരക്ഷണക്കാര്യത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം വേണ്ടിവന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാന്‍ രേഖകളും മറ്റും തയാറാക്കാനും സമിതി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ശബരിമല തെരഞ്ഞെടുപ്പില്‍ പ്രശ്നമേയല്ലെന്നു പറഞ്ഞ രാഷ്ട്രീയ, സാംസ്കാരിക വ്യക്തികളും പ്രസ്ഥാനങ്ങളും ഇപ്പോള്‍ മറിച്ച് സമ്മതിക്കുന്നു. തെരഞ്ഞെടുപ്പിലും അതിനു മുന്‍പും പിന്‍പും വിഷയം പ്രധാനമായി നിലനില്‍ക്കുന്നത് ജനങ്ങള്‍ അത് ഏറ്റെടുത്തതിന് തെളിവാണ്. ഈ വിഷയത്തില്‍ ശാശ്വതവും സമാധാനപൂര്‍ണവുമായ തീരുമാനമുണ്ടാകണമെന്ന് യോഗം വിലയിരുത്തിയതായി കര്‍മ സമിതി അധ്യക്ഷ കെ.പി. ശശികല ടീച്ചറും ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാറും പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജൂണ്‍ നാല്, അഞ്ച് തീയതകളില് കര്‍മസമിതി ജില്ലാ സമിതി യോഗങ്ങള്‍ ചേരും. ജൂണ്‍ 12ന് ശബരിമല പ്രതിഷ്ഠാ ദിനമാണ്. അന്ന് പ്രാര്‍ഥനാദിനം ആചരിക്കും. രാവിലെ മുതല്‍ പൊതുസ്ഥലങ്ങളില്‍ ലഘുലേഖ വിതരണവും പ്രചാരണങ്ങളും വ്യാപകമായി നടത്തും. വൈകിട്ട് ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനായജ്ഞങ്ങള്‍ സംഘടിപ്പിക്കും. ശബരിമല വിഷയത്തില്‍ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതായിരിക്കും ലഘുലേഖ.
ജൂലൈ നാലിന് പന്തളത്ത് കര്‍മസമിതിയുടെ സമ്പൂര്‍ണ സംസ്ഥാനതല യോഗം ചേരും. ഒപ്പം നിന്നു പ്രവര്‍ത്തിച്ചവരെയെല്ലാം പങ്കെടുപ്പിക്കും. ആഗസ്ത്- സപ്തംബര്‍ മാസത്തില്‍ കേരളമൊട്ടാകെ വിശ്വാസ സംരക്ഷണ പ്രചാരണ യാത്ര നടത്തും. തീയതി പന്തളം യോഗം തീരുമാനിക്കും.
സുപ്രീംകോടതിയില്‍ ശബരിമല വിഷയം വിധിക്ക് മാറ്റിവച്ചിരിക്കുകയാണ്. വേഗത്തിലാക്കാന്‍ നിയമ നടപടികളുടെ സാധ്യത പരിശോധിക്കും. വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരില്‍ പതിനായിരത്തോളം പോലീസ് കേസുകളില്‍ അരലക്ഷത്തോളം പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്ക് എല്ലാവിധ പരിരക്ഷയും സമിതി നല്‍കും. നിയമ നടപടികളുമായി മുന്നോട്ടു പോകും. സഹായങ്ങള്‍ ഇനിയും തുടരും. പോലീസ് മര്ദനമേറ്റവര്ക്കും വിശ്വാസ സംരക്ഷണത്തിന് ജീവന് ത്യജിച്ചവര്‍ക്കും കുടുംബ രക്ഷാ സമിതി സഹായങ്ങള്‍ ഉറപ്പാക്കും, നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: