കൊച്ചി: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിലെ രണ്ടു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ പ്രായം തെളിയിക്കുന്ന രേഖകളുടെ മാത്രം അടിസ്ഥാനത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ചേര്‍ക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതു വ്യക്തമാക്കി ഉത്തരവിറക്കിയിട്ടുണ്ടെന്നും അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നിന്ന് ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് പ്രവേശനം നല്കാന് പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനു പുറമേ സ്ക്രീനിങ് ടെസ്റ്റിന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതിലെ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ജൂണ്‍ 15 വരെ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി ജൂണ്‍ 13ന് വീണ്ടും പരിഗണിക്കും.
അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ എറണാകുളത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. കുസുമം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. അംഗീകാരമില്ലാത്ത സ്കൂളുകളുടെ അപേക്ഷയും സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകളുടെ എന്‍ഒസി അപേക്ഷകളും മാര്‍ച്ച് 31 നകം പരിഗണിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഇതും അപ്പീലില്‍ ചോദ്യം ചെയ്യുന്നു.
വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലായി അനുമതി തേടി 796 അപേക്ഷകള്‍ ലഭിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത 534 അപേക്ഷകള്‍ തള്ളി. ബാക്കി 262 അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിഗണനയ്ക്ക് വിട്ടു. ഇതില്‍ 51 അപേക്ഷകളില്‍ കൂടുതല്‍ വിശദീകരണം തേടി. 25 അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി അനുകൂല ശുപാര്‍ശയുമായി സര്‍ക്കാരിലേക്ക് അയച്ചു. തെരഞ്ഞെടുപ്പ് കാലമായിരുന്നതിനാല്‍ ഇവ സമയബന്ധിതമായി പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സംസ്ഥാനത്ത് എയ്ഡഡ് – 7216, സര്‍ക്കാര്‍ – 4695, അണ് എയ്ഡഡ് – 1050 സകൂളൂകളും, അംഗീകൃത സിബിഎസ്ഇയില് – 1345 സ്കൂളുകളുമുണ്ട്. ആകെ 9.37 ലക്ഷം വിദ്യാര്‍ത്ഥികളാണുള്ളത് ഇവിടങ്ങളിലായി പഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: