വേനല്‍ കടുക്കുന്നതോടെ ശുദ്ധജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നത് ജലവിതരണ പദ്ധതികളുടെ പരിമിതി വെളിവാക്കുന്നു. പല പ്രദേശങ്ങളിലും ആഴ്ചയില്‍ ഒരിക്കല്‍ പോലും ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ചില സന്നദ്ധപ്രവര്‍ത്തകരും സന്നദ്ധസംഘടനകളും നടത്തുന്ന പരിമിതമായ ജലവിതരണം മാത്രമാണ് നടക്കുന്നത്. കൊള്ളലാഭം കൊയ്യാന്‍ സ്വകാര്യ ജലവിതരണ ഏജന്‍സികളും രംഗത്തുണ്ട്. ജലക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ നടപടികള്‍ എടുക്കാന്‍ കഴിയുന്ന സന്ദര്‍ഭം കൂടിയാണിത്. ജലക്ഷാമം അനുഭവപ്പെടുന്ന മിക്ക പ്രദേശങ്ങളുടെയും സമീപം ഏതെങ്കിലും ജലസ്രോതസ്സുണ്ടാകും. ഇതില്‍ പ്രധാനം പാറക്കുളങ്ങളാണ്. ഇവ ജലസംഭരണികളാണ്. ഈ പാറക്കുളങ്ങളില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് ശുദ്ധിയാക്കി ഉയര്‍ന്ന പ്രദേശത്തെ സംഭരണികളില്‍ നിറച്ച് വിതരണം ചെയ്യുന്ന സംവിധാനം കുറഞ്ഞ ചെലവില്‍ നടപ്പിലാക്കാന്‍ കഴിയും. അതുപോലെ മറ്റു ജലസ്രോതസ്സുകളില്‍ നിന്നും ഇപ്രകാരം ജലവിതരണ പദ്ധതികള്‍ നടപ്പിലാക്കാവുന്നതാണ്. ഇത്തരം ചെറുകിട ജലപദ്ധതികള്‍ നമ്മുടെ പല പ്രദേശങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഏതാണ്ട് 20 വര്‍ഷം മുമ്പ് കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഉരപ്പുകുഴി എന്ന സ്ഥലത്ത് നടപ്പിലാക്കിയ പദ്ധതി ഇന്ന് മുന്നൂറോളം കുടുംബങ്ങള്‍ക്ക് ജലമെത്തിക്കുന്നു. ഇത്തരം പദ്ധതികള്‍ക്ക് ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് മദ്ധ്യതിരുവിതാംകൂര്‍ ജനകീയവികസന സമിതി മുന്‍കൈ എടുക്കും.
അഡ്വ. തോമസ് മാത്യു, തിരുവല്ല
ജനാധിപത്യത്തിന് നാണക്കേട്
ജയിക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തിന് കുഴപ്പമില്ല. തോല്‍ക്കുമ്പോള്‍ യന്ത്രത്തില്‍ കൃത്രിമം കാട്ടിയതുകൊണ്ടാണെന്ന് മുറവിളി കൂട്ടുന്ന പ്രതിപക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷപ്പാര്‍ട്ടികള്‍, അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലൂടെയാണല്ലോ അധികാരത്തില്‍ വന്നത്. യന്ത്രങ്ങള്‍ തെറ്റാണെങ്കില്‍ രാജിവയ്ക്കേണ്ടേ? എന്തിന് അധികാരത്തില്‍ തുടരുന്നു?
ഒപിഎസ് മേനാന്, ചിറ്റൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: