ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ ഡിസംബറില്‍ യുപിയിലെ ദളിത് എംപിയായിരുന്ന സാവിത്രിബായ് ഫൂലെ പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് മാധ്യമങ്ങള്‍ ആഘോഷമാക്കി. ബിജെപി ദളിത് വിരുദ്ധരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷം അവരെ പ്രദര്‍ശന വസ്തുവാക്കി. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ മുന്‍നിര നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുക്കല്‍. ദളിത് വിഭാഗത്തിന്റെയാകെ നേതാവായി സ്വയം അവകാശപ്പെട്ട് മോദിക്കെതിരെ വിശുദ്ധ യുദ്ധത്തിനിറങ്ങിയ സാവിത്രിബായ് ഫൂലെയെ തെരഞ്ഞെടുപ്പിന് ശേഷം ഒരിടത്തും കാണാനില്ല.
2014ല്‍ 95645 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബറൈച്ചില്‍ സാവിത്രി ജയിച്ചത്. ഇത്തവണ അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ കിട്ടിയത് വെറും 34383 വോട്ടുകള്‍-3.48 ശതമാനം. 53.14 ശതമാനം വോട്ടു നേടി 1.29 ലക്ഷം ഭൂരിപക്ഷത്തിന് ബിജെപിയുടെ അക്ഷയ്ബാര്‍ ലാല്‍ സീറ്റ് ബിജെപിക്കായി നിലനിര്‍ത്തി. കെട്ടിവച്ച കാശ് പോലും കിട്ടാത്തവരെ ദളിത് വിഭാഗത്തിന്റെ പ്രതിനിധികളാക്കിയാണ് മാധ്യമങ്ങളും പ്രതിപക്ഷവും മോദിക്കെതിരെ പ്രചാരണം നടത്തിയത്. ശബരിമല വിഷയത്തിലടക്കം പാര്‍ട്ടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഉദിത് രാജിന്റെ മണ്ഡലമായ നോര്‍ത്ത് വെസ്റ്റ് ദല്‍ഹിയില്‍ 5.54 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ഹന്‍സ് രാജ് ഹന്‍സ് വിജയിച്ചത്. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ആദര്‍ശം പ്രസംഗിച്ച് സാവിത്രിയും ഉദിത് രാജും ബിജെപി വിട്ടത്.
2014നെ അപേക്ഷിച്ച് 21 സീറ്റ് ഇത്തവണ ബിജെപിക്ക് കൂടുതല്‍ ലഭിച്ചു. ഇതില്‍ പത്തെണ്ണവും പട്ടികജാതി, പട്ടികവര്‍ഗ്ഗ സീറ്റുകളാണ്. 131 എസ്സി, എസ്ടി മണ്ഡലങ്ങളില്‍ 77 ഇടത്ത് (46 എസ്സി, 31 എസ്ടി) ബിജെപി ജയിച്ചു. 2014ല്‍ ഇത് 67 ആയിരുന്നു. കോണ്‍ഗ്രസ്സിന്റേത് 12ല്‍നിന്നും മൂന്നെണ്ണം നഷ്ടപ്പെട്ട് ഒന്‍പതായി. മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളില്‍ മുഴുവന്‍ സംവരണ സീറ്റും ബിജെപി നേടി. ദളിത് പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിഎസ്പിക്ക് യുപിയിലെ 17ല്‍ രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ സംവരണ സീറ്റുകളില്‍ മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല. ദളിത്, ആദിവാസി വിഭാഗങ്ങളില്‍ അഞ്ച് വര്‍ഷത്തിനിടെ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മോദിയും ബിജെപിയും ദളിത് വിരുദ്ധരാണെന്ന പ്രചാരണത്തിന് അവര്‍ തന്നെ നല്കിയ മറുപടിയാണിത്.
അടിസ്ഥാന സൗകര്യവികസനം ഏറ്റവും താഴെത്തട്ടില്‍ നടപ്പാക്കാന്‍ സാധിച്ചതാണ് ബിജെപിക്ക് വോട്ടായി മാറിയത്. പാചകവാതക കണക്ഷന്, പ്രധാനമന്ത്രി ആവാസ് യോജന, കര്‍ഷകര്‍ക്കുള്ള ധനസഹായം, ശൗചാലയങ്ങള്‍, പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സ്റ്റാര്‍ട്ട് അപ് പദ്ധതി, വായ്പാ സഹായം, വൈദ്യുതി തുടങ്ങി അഞ്ച് വര്‍ഷക്കാലത്തെ നേട്ടങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ വേര് പടര്‍ത്താന്‍ ബിജെപിയെ തുണച്ചു. എസ്സി, എസ്ടി നിയമം സുപ്രീം കോടതി ദുര്ബ്ബലപ്പെടുത്തിയത് മുതലെടുത്ത് ഹര്‍ത്താല്‍ സംഘടിപ്പിച്ച് രാജ്യത്ത് കലാപമുണ്ടാക്കി ദളിത് വിഭാഗത്തെ മോദിക്കെതിരാക്കാന് ‘ഇസ്ലാമോ ലെഫ്റ്റിസ്റ്റുകള്‍’ ഗൂഢാലോചന നടത്തിയിരുന്നു. എന്നാല്‍ നിയമനിര്‍മാണത്തിലൂടെ ദളിത്, ആദിവാസി വിഭാഗത്തിന്റെ ആശങ്കയകറ്റിയ മോദി അവര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണകാലത്ത് അവഗണന നേരിട്ട ഭരണഘടനാ ശില്‍പ്പി അംബേദ്കറെ രാജ്യത്തിന്റെ ബിംബമായി ഉയര്‍ത്തിക്കൊണ്ടുവരാനും പ്രധാനമന്ത്രി പ്രത്യേക താല്പര്യമെടുത്തു. അംബേദ്കറെപ്പോലൊരാള് ജീവിച്ചിരുന്നതുകൊണ്ടാണ് തനിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിച്ചതെന്ന് മോദി പറഞ്ഞു.
ന്യൂനപക്ഷ മണ്ഡലങ്ങളിലും ബിജെപി
ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലങ്ങള്‍ ഇത്തവണ ബിജെപിക്കൊപ്പം നിലയുറപ്പിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യുപിഎ സര്‍ക്കാര്‍ 25 ശതമാനത്തിലേറെ ന്യൂനപക്ഷ ജനസംഖ്യയുള്ളതായി കണ്ടെത്തിയ 90 ജില്ലകളിലെ 79 ലോക്സഭാ സീറ്റുകളില്‍ 41 എണ്ണത്തില്‍ ബിജെപി ജയിച്ചു. ഇതില്‍ 15 സീറ്റുകള്‍ മറ്റ് പാര്‍ട്ടികളില്‍നിന്നു പിടിച്ചെടുത്തതാണ്. 2014ല്‍ 34 സീറ്റായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസ്സിന്റേത് 12ല്‍നിന്ന് ആറായി കുറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്നും, കര്‍ണാടക, ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റുവീതവും കോണ്‍ഗ്രസ്സില്‍നിന്നു ബിജെപി പിടിച്ചെടുത്തു. ലക്ഷദ്വീപ്, ജമ്മുകശ്മീര്‍, അസം, ബംഗാള്‍, കേരളം, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍, അരുണാചല്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗവും.
കേരളത്തിലൊഴികെയുള്ള പ്രദേശങ്ങളില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ബംഗാളിലെ 18 ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളില്‍ നാലെണ്ണം തൃണമൂലില്‍നിന്നു പിടിച്ചെടുത്തു. വടക്കു കിഴക്കന്‍ മേഖലയില്‍ മൂന്നെണ്ണം കോണ്‍ഗ്രസ്സില്‍നിന്നും ഒരെണ്ണം എഐയുഡിഎഫില്നിന്നും ബിജെപിയിലെത്തി. ആറ് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് രണ്ടിലൊതുങ്ങി. നരേന്ദ്ര മോദി അധികാരമേറ്റതിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നുവെന്ന് വ്യാജപ്രചാരണം നടത്തിക്കൊണ്ടിരുന്ന പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ജനവിധി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുണ്ടായ കൊലപാതകങ്ങളിലടക്കം ‘ഹിന്ദു തീവ്രവാദം’ കലര്‍ത്തി ന്യൂനപക്ഷങ്ങളെ ബിജെപിയില്‍നിന്ന് അകറ്റാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തിയത്. വികസന പദ്ധതികളും മുത്തലാഖിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിലപാടും മുസ്ലിം സ്ത്രീകളുടെ വോട്ടുകള്‍ ലഭിക്കാന്‍ ഇടയാക്കിയതായാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: