തിരുവനന്തപുരം: മസാല ബോണ്ട് എസ്എന്‍സി ലാവ്ലിന് കമ്പനിയെ സഹായിക്കാനാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം. മാസാല ബോണ്ട് ഏറ്റവും കൂടുതല്‍ വാങ്ങിയത് എസ്എന്‍സി ലാവ്ലിന് നീക്ഷേപമുള്ള സിഡിപി ക്യുവാണ്. ലാവ്ലിന്റെ പ്രതിരൂപമാണ് സിഡിപിക്യു. കിഫ്ബി മസാല ബോണ്ട് കേരളത്തെ കടക്കെണിയിലാക്കുമെന്ന് കെ.എസ്. ശബരിനാഥന് പറഞ്ഞു.
മസാല ബോണ്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശബരിനാഥന് അവതരിപ്പിച്ച അടിയന്തരപ്രമേയത്തെ തുടര്‍ന്ന് നടന്ന പ്രത്യേക ചര്‍ച്ചയിലാണ് മസാല ബോണ്ടിനെക്കുറിച്ചുള്ള ആരോപണം മറനീക്കിയത്. മസാല ബോണ്ടില്‍ നിറയെ അവ്യക്തതയാണ്. 2150 കോടി രൂപയാണ് കിഫ്ബി മസാല ബോണ്ട് വഴി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്ചേഞ്ചില്‍ ഇതുവരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പലിശനിരക്കായ 9.723 ശതമാനത്തിനാണ് ബോണ്ടുകള്‍ വിറ്റഴിക്കുന്നത്.
പ്രതിവര്‍ഷം 210 കോടി രൂപ പലിശ നിരക്കില്‍ നല്‍കേണ്ടതായി വരും. ഇത് കേരള ജനതയെ കൂടുതല്‍ കടക്കണിയിലേക്ക് തള്ളി വിടും. കിഫ്ബി വഴി 12,240 കോടിരൂപ ചെലവഴിച്ച് കണ്ണൂര്‍ ഇന്‍ഡസ്ട്രീയല്‍ പാര്‍ക്ക് നിര്‍മ്മിക്കാനുള്ള തീരുമാനം മറച്ച് വച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ശബരിനാഥന് ആവശ്യപ്പെട്ടു.
ലണ്ടനില്‍ മണിയടിപ്പിച്ച് മസാല ബോണ്ടിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രിയെ കബളിപ്പിക്കുകയായിരുന്നു വെന്ന് പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തല പറഞ്ഞു. നേരത്തെ തന്നെ ക്യൂബ പ്രവിശ്യയില്‍ പ്രൈവറ്റ് ഇഷ്യു ചെയ്ത് ബോണ്ട് വിറ്റിരുന്നു കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മുഖ്യമന്ത്രിയുടെ മണിയടി. എനിക്ക് കയറില്‍ ഡോക്ടറേറ്റില്ലെന്നേയുള്ളൂ. സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദം നേടിയതെന്നും ചെന്നിത്തല പറഞ്ഞു.
ഒന്നര ലക്ഷംകോടി രൂപയാണ് നിലവിലെ കേരളത്തിന്റെ കടമെന്നും മസാലബോണ്ട് വഴി അമ്പതിനായിരം കോടി കൂടിയാകുമ്പോള്‍ രണ്ട് ലക്ഷമാകും. കടം എങ്ങനെ തീര്‍ക്കുമെന്ന് വ്യക്തമാക്കണമെന്ന് പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു. എന്‍ഡിഎ സര്‍ക്കാര്‍ നവറിബലിസം കൊണ്ടു വന്നപ്പോള്‍ കളിയാക്കിയ മാര്‍ക്സിസറ്റ് പാര്‍ട്ടി ഇപ്പോള്‍ ആവഴിക്ക് നീങ്ങിയതില്‍ സന്തോഷമുണ്ടെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.
എന്നാല്‍ കടം വാങ്ങി വികസനം നടത്തുന്നതില്‍ തെറ്റില്ലെന്ന് ചര്‍ച്ചക്ക് മറുപടി നല്കിയ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പലിശ കൊടുത്താലെ പണം കിട്ടൂ.ഇപ്പോള്‍ കടം വാങ്ങി വികസനം നടത്തിയില്ലെങ്കില്‍ ഇന്നത്തെ വികസനം 20 വര്‍ഷം കഴിഞ്ഞേ നടപ്പിലാക്കാന്‍ സാധിക്കൂ. അന്ന് നിര്‍മ്മാണ ചെലവ് ഇരട്ടിയാകും. കിഫ്ബി മസാല ബോണ്ടിനെ സംബന്ധിച്ചുള്ള രേഖകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും തോമസ്ഐസക്ക് പറഞ്ഞു.തുടര്‍ന്ന് ശബരിനാഥ് പ്രമേയം പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: